വാഷിംഗ്ടൺ: ആണവ നിരായുധീകരണത്തിന് ഇറാൻ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് കടുത്ത മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കും ആണവായുധങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമുള്ള അവസരങ്ങൾ ഇനിയും ഇറാന് മുന്നിലുണ്ടെന്നും, എന്നാൽ അതിന് അവർ തയ്യാറാകാത്ത പക്ഷം അടുത്തത് സൈന്യത്തിന്റെ ഊഴമായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു യുഎസ് പടക്കപ്പലിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതിരോധ സെക്രട്ടറി ഈ നിർണായക പ്രസ്താവന നടത്തിയത്.
ആണവ നിരായുധീകരണത്തിന്റെ കാര്യത്തിൽ അമേരിക്ക ഒരു തരത്തിലും പിന്നോട്ടില്ല എന്ന കർശനമായ നിലപാടാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതും ഏകദേശം 450 കിലോയോളം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിച്ചു കളയാതെ സൂക്ഷിക്കുന്നതും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആകാത്ത പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.














