വിശാഖപ്പട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദർശന ടിക്കറ്റിൽ തട്ടിപ്പു നടത്തിയ പ്രതികൾ പിടിയിൽ. ക്ഷേത്ര ഭാരവാഹി ഉൾപ്പെടെ ഏഴു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നുമുതലായിരുന്നു ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി ലഭിച്ചത്.
300 രൂപ മാത്രം വിലയുളള ഏഴ് ടിക്കറ്റുകളാണ് 35,000 രൂപയ്‌ക്ക് പ്രതികൾ വിറ്റത്. അന്വേഷണത്തിൽ വലിയ തട്ടിപ്പ് സംഘങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹിയാണ് ഇതിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് സംശയിക്കുന്നു.
ടാക്‌സി ഡ്രൈവറായ സുധർശനെയാണ് പോലീസ് ആദ്യം പിടികൂടിയത്. റായ്ച്ചൂരിൽ നിന്നും തെലങ്കാനയിൽ നിന്നും ദർശനത്തിനെത്തിയ രണ്ട് സംഘങ്ങൾക്ക് ഇയാൾ ടിക്കറ്റ് വിൽക്കുന്നതിനിടയിലാണ് പിടിയിലായത്. 300 രൂപയുളള ടിക്കറ്റ് ഒരാൾക്ക് 5,000 രൂപയ്‌ക്കാണ് ഇയാൾ വിറ്റത്.
സുധർശനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ടാക്‌സി ഡ്രൈവറായ സായികുമാറിന്റെ പേര് വെളിപ്പെടുത്തിയത്. ഇയാളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും സുധർശൻ സമ്മതിച്ചു. സായികുമാറിനെ ഉടനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാക്കറ്റിന്റെ ഇടനിലക്കാരായ പ്രസാദ്, കിരൺകുമാർ എന്നിവരുടെ പേര് പുറത്തുവന്നത്.
ടിടിഡി ഓഫീസിലെ ജൂനിയർ അസിസ്റ്റന്റ് കിരണിൽ നിന്നാണ് ടിക്കറ്റുകൾ ലഭിച്ചതെന്നും പോലീസിന് വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
വിജിലൻസും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്യണമെന്നും ടിടിഡി ട്രസ്റ്റ് ബോർഡ് ചെയർമാൻ വൈവി സുബ്ബ റെഡ്ഡി ആവശ്യപ്പെട്ടു.
Comments