കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് നാട് നിഥിനയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായത്. നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ബന്ധുവീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അമ്മ ബിന്ദു മകളുടെ മരണവാർത്തയുടെ ഞെട്ടലിൽ നിന്ന് ഇനിയും തിരിച്ചുവന്നിട്ടില്ല.
പ്രണയ നൈരാശ്യമെന്ന മാനസിക രോഗത്തിന്റെ പേരിൽ 5 കൊല്ലത്തിനിടെ കേരളത്തിൽ പൊലിഞ്ഞത് 14 ജീവനുകളാണ്. ഓരോ തവണയും ബലിയാടാകേണ്ടിവന്നത് കുടുംബത്തിന് ആശ്രയമായ പെൺകുട്ടികളും. പാലാ സെന്റ് ജോസഫ് കോളേജിൽ പഠിക്കുന്ന നിഥിന മോളുടെ പേരാണ് ഈ പട്ടികയിലേക്ക് അവസാനം എഴുതിച്ചേർക്കപ്പെട്ടത്. നമുക്കും നല്ലകാലം വരും, അതിനായി ഞാൻ നന്നായി പഠിക്കും എന്ന് പറഞ്ഞ് അമ്മയ്‌ക്ക് ധൈര്യം നൽകിയ നിഥിനയ്‌ക്ക് എവിടെയാണ് കാലിടറിയത്?
അവസാന വർഷ പരീക്ഷ എഴുതാൻ രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു നിഥിന. പഠനത്തിനിടയിലും അമ്മയെ സഹായിക്കാനായി തുണിക്കടയിലും മറ്റും ജോലി നോക്കിയിരുന്ന കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ മകൾ പരീക്ഷ എഴുതി വരാൻ കാത്തിരുന്ന അമ്മയെ തേടിയെത്തിയത് നിഥിനയുടെ മരണവാർത്തയാണ്. രണ്ട് വർഷമായി മകളുമായി പ്രണയത്തിലായിരുന്ന യുവാവ് അവളെ ഒരു പേപ്പർ കട്ടർ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടലിൽനിന്ന് ആ അമ്മ ഇനിയും തിരിച്ചുവന്നിട്ടില്ല
പ്രണയ ബന്ധത്തിൽ നിന്ന് നിഥിന പിൻമാറാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. സ്വന്തം കൈയ്യിലെ ഞരമ്പ് മുറിച്ച് നിഥിനയെ പേടിപ്പാക്കാമെന്നാണ് കൊലപാതകി ആദ്യം തീരുമാനിച്ചത്. പക്ഷേ സംസാരം വഴക്കായി മാറിയതോടെ അയാൾ നിഥിനയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പ്രണയത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അരും കൊലകൾ കേരളത്തിന് പുതിയതല്ല. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് രാഖിലിന്റെ തോക്കിന് മുന്നിൽ കണ്ണൂർ സ്വദേശിയായ മാനസ പിടഞ്ഞുവീണ് മരിച്ചത്. മകൾ ഡോക്ടാറായി തിരിച്ചുവരുന്നതും കാത്തിരുന്ന ഒരു കുടുംബം ഇന്നും കണ്ണീരിലാണ്.
പെരിന്തൽമണ്ണ എളനാട് സ്വദേശിയായ ദൃശ്യ, വിനീഷ് എന്ന യുവാവിന്റെ കുത്തേറ്റ് മരിച്ചത് കഴിഞ്ഞ ജൂണിലാണ്. ഉറങ്ങിക്കിടന്ന ദൃശ്യയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊല്ലുകയായിരുന്നു. ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ വടിവാളുകൊണ്ട് വെട്ടിയ ശേഷം കൊലപാതകി അജാസ് പെട്രോൾ ഒഴിച്ച് കത്തിച്ച ക്രൂരതയും കേരളം കണ്ടതാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണത്രെ ഇവിടെയും കൊലയ്‌ക്ക് കാരണമായത്. ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ അജാസ് ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
തൃശൂരിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ നീതുവിനെ, നിതീഷ് എന്ന ചെറുപ്പക്കാരൻ പെട്രോൾ ഒഴിച്ച് കത്തിച്ചതിനും വില്ലനായത് പ്രണയം തന്നെ. കത്തികൊണ്ട് ആക്രമിച്ച ശേഷം പെൺകുട്ടിയെ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
തിരുവല്ല സ്വദേശിനിയായ കവിതയും നേരിട്ടത് ഇതേ അവസ്ഥ തന്നെ. നടുറോഡിൽ നാട്ടുകാർ നോക്കി നിൽക്കെയാണ് അജിൻ കവിതയെ കുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
സ്ത്രീധനത്തിന്റെ പേരിലും , പ്രണയത്തിന്റെ പേരിലും അരുകൊലകൾക്ക് ഇരയാകേണ്ടിവരുന്ന പെൺകുട്ടികളുടെ കഥകൾ ഓരോ അമ്മമാരിലും ഞെട്ടലുണ്ടാക്കുന്നു. ഇവരുടെ കൊലപാതകങ്ങൾ സമൂഹത്തോട് ചിലതൊക്കെ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്.
എവിടെയാണ് നമ്മുടെ പെൺകുട്ടികൾക്ക് കണക്കുകൂട്ടലുകൾ തെറ്റുന്നത്? പ്രണയം വേണ്ട എന്ന് തോന്നുന്നിടത്ത് നിർത്താനും അവസാനിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനുമുണ്ട്. നിഥിനയെ പോലെ അമ്മയെ സ്‌നേഹിച്ച, നല്ല നാളെയെ സ്വപ്നം കാണുന്ന എത്ര പെൺകുട്ടികളെ പ്രണയത്തിന്റെ പേരിൽ നമുക്കിനിയും നഷ്ടപ്പെടും?
കാമുകന്മാരുടെ കത്തിക്കും തോക്കിനും മുന്നിൽ ജീവിതങ്ങൾ പെലിഞ്ഞ് തീരേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ? .ആകാശത്തേക്ക് പറന്നുയരാൻ ഭൂമിയിൽ നിന്ന് കാലടർത്താൻ തയ്യാറായ ആയിരക്കണക്കിന് പെൺകുട്ടികളുള്ള ഈ ലോകത്തിന് ഇതിനുള്ള ഉത്തരം കിട്ടിയേ മതിയാകൂ..














