ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിന്റെ കരുതൽ തടങ്കലിലായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയെ അറസ്റ്റ് ചെയ്തു. സംഘർഷങ്ങളെ തുടർന്ന് ലഖിംപൂരിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. പ്രിയങ്കയ്‌ക്കൊപ്പം 11 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ക്രമസമാധാന നില തർക്കാനുള്ള ശ്രമം പ്രിയങ്കയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് എന്നിവരുൾപ്പെടെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 107/16 വകുപ്പുകളാണ് ഇവർക്കെതിരെ യുപി പോലീസ് ചുമത്തിയിരിക്കുന്നത്.
പ്രിയങ്ക നിലവിൽ താമസിക്കുന്ന വീട് ജയിലാക്കുമെന്നാണ് വിവരം. ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിന് പിന്നാലെ ഇവിടെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സീതാപൂരിലെ ഹർഗാവിലെ ഗസ്റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്ക നിരാഹാര സമരത്തിലായിരുന്നു.
അതേസയമം ഖേരി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായതാണ് റിപ്പോർട്ട്. പ്രതിഷേധക്കാരുടെ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാദ്ധ്യമപ്രവർത്തകനാണ് മരിച്ചത്. പ്രദേശം അക്രമാസക്തമായതോടെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
Comments