ന്യൂഡൽഹി : ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റതും വിവിധതയുള്ളതുമാണെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നെഗറ്റീവിൽ നിന്ന് സുസ്ഥിരമായതായി ഏജൻസി വ്യക്തമാക്കി. സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ഉയർന്ന വളർച്ച നിരക്ക് ആർജ്ജിക്കാനുള്ള കഴിവുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ശക്തമായ ആഭ്യന്തര അടിത്തറയുണ്ടെന്നും മൂഡിസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ പണം ഇറക്കിയതും അനുകൂലഘടകമായി. രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക രംഗത്തെ പോസിറ്റീവായി സ്വാധീനിച്ചു. ബാങ്കുകൾ ശക്തമായതായും നിരീക്ഷണമുണ്ട്.
ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 2019 ലേതിനെ കടത്തിവെട്ടുമെന്നും മൂഡിസ് നിരീക്ഷിക്കുന്നു. 9.3 ശതമാനം വളർച്ചയാണ് മൂഡിസ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു കയറുന്നു എന്നതിന്റെ സൂചനയാണിതെന്നും മൂഡിസ് റേറ്റിംഗ് വ്യക്തമാക്കുന്നു.
കൊറോണ കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവ് ആയി താഴ്ന്നിരുന്നു. അന്താരാഷ്ട്ര ക്രെഡിറ്റ് ഏജൻസികൾ ഇന്ത്യയുടെ റേറ്റിംഗും കുറച്ചു. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ ശക്തമായ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും പഴയപടിയിലേക്ക് തിരിച്ചെത്തിച്ചത്.
Comments