കാബൂൾ: താലിബാൻ ഭീകരരാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണൽ. അഫ്ഗാനിലെ തനത് ഗ്രാമീണരായ ഹസാരകളെയാണ് താലിബാൻ ഭീകരർ കൂ്ട്ടക്കൊല ചെയ്തത്. 17 വയസ്സുള്ള പെൺകുട്ടിയക്കം 13 പേരെയാണ് വധിച്ചത്. കൊല്ലപ്പെട്ട പുരുഷന്മാരെല്ലാം മുൻ അഫ്ഗാൻ സൈനികരാണ്. താലിബാൻ തങ്ങൾക്കെതിരെ നിൽക്കുന്ന എല്ലാവരേയും കൊന്നുതള്ളുമെന്ന മുന്നറിയിപ്പ് സത്യമാവുകയാണെന്നും ആംനസ്റ്റി പ്രവർത്തകർ പറയുന്നു.
ആഗസ്റ്റ് മാസം നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദായ്കുന്ദി പ്രവിശ്യയിലെ ഖദിർ ജില്ലയിൽപ്പെട്ട കാഹോർ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവർ അഫ്ഗാൻ നാഷണൽ ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിന്റെ സൈനികരായിരുന്നുവെന്നതാണ് പ്രതികാര ത്തിന് കാരണം. വെടിവെപ്പിനിടെ രക്ഷപെടാൻ ശ്രമിച്ച രണ്ടു ഗ്രാമവാസികളും കൊല്ലപ്പെട്ടു. ആകെ 34 സൈനികരാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇവരുടെ കയ്യിൽ മുൻ ഭരണകൂടം ഏൽപ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. താലിബാൻ കാബൂൾ പിടിച്ചതോടെ എല്ലാവരും കീഴടങ്ങുകയും താലിബാൻ ഭരണകൂടത്തിന് കീഴിൽ ജോലിചെയ്യാമെന്ന് സമ്മതിച്ചിട്ടും താലിബാൻ കൂട്ടക്കൊല നടത്തുകയായിരുന്നു.
പ്രവിശ്യകൾ ഭരിക്കുന്ന താലിബാൻ ഭീകരസംഘങ്ങളുടെ അതാത് സ്ഥലത്തെ നേതാക്കളുടെ തീരുമാനമാണ് നടപ്പാക്കുന്നത്. മുൻപ് ഭരണത്തിലിരുന്ന സമയത്ത് നടപ്പാക്കിയ അതേ പ്രാകൃത നിയമങ്ങളാണ് താലിബാൻ പിന്തുടരുന്നത്. താലിബാനെതിരെ ശക്തമായ തെളിവാണിതെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കാല്ലാമാർഡ് ചൂണ്ടിക്കാട്ടി.
Comments