ന്യൂഡൽഹി: പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ 25 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പഴയ വാഹനം പൊളിച്ചതിന്റെ കൃത്യമായ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയാൽ മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം 2022 ഏപ്രിൽ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
കാലാവധി കഴിഞ്ഞ വാഹനം അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിൽ പൊളിക്കുമ്പോൾ വാഹന ഉടമയ്‌ക്ക് ഒരു സർട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ് ലഭിക്കുന്നു. ഇത് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവ് ലഭിക്കുക. സ്വകാര്യ വാഹനങ്ങൾക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതിയിളവ് നൽകുക.
കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനങ്ങളുടെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന് 15 വർഷം മാത്രമാണ് കാലാവധിയുള്ളത്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ ഉടമയ്‌ക്ക് ഒരു സർട്ടിഫിക്കേറ്റ് ലഭിക്കുന്നു. ഇവർ പുതിയ വാഹനം വാങ്ങുമ്പോൾ പിന്നീട് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് നികുതിയിലും ഇളവുകൾ ലഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഇപ്പോഴിതാ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതിയിൽ ഇളവ് വരുത്തിയിരിക്കുകയാണ്.
പഴയ വാഹനങ്ങൾ പൊളിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതോടെ വലിയ രീതിയിലുള്ള മലിനീകരണം തടയാനാവും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Comments