തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയെയും ബാധിക്കുന്നുവെന്ന് ലൈഫ് മിഷൻ സിഇഒ. സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലൈഫ്മിഷൻ സിഇഒ സർക്കാരിന് കത്ത് അയച്ചു. ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്ന ഏജൻസികൾക്ക് തുക അനുവദിക്കാൻ കഴിയുന്നില്ലെന്നും ഗുണഭോക്താക്കൾക്ക് സഹായം അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കത്തിൽ പറയുന്നു.
ഈ സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതി പ്രകാരം ഒന്നരലക്ഷം വീടുകൾ നിർമ്മിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇതിനായി 1,035 കോടി രൂപ മാറ്റിവെച്ചതായി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വീടിന് നാല് ലക്ഷം രൂപ ആകെ ചെലവഴിക്കുന്നതിൽ ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നത്. എന്നാൽ ഈ തുക പോലും സർക്കാർ നൽകുന്നില്ലെന്ന് ലൈഫ്മിഷൻ സിഇഒ നൽകിയ കത്ത് വ്യക്തമാക്കുന്നു.
സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ല. ഭവന സമുച്ചയങ്ങളുടെ നിർമാണത്തിനായി 320കോടി അറുപത്തിയൊന്ന് ലക്ഷം രൂപ അനുവദിക്കണമെന്ന് ലൈഫ്മിഷൻ സിഇഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആകെ അനുവദിച്ചിരിക്കുന്നത് മൂന്ന് കോടി 87ലക്ഷം രൂപ മാത്രമാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് തടസമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പിആർ ക്യാമ്പെയ്‌ന്റെ ഭാഗമായി കോടികൾ മുടക്കി കൊട്ടിഘോഷിക്കുന്ന പദ്ധതികളുടെ യഥാർത്ഥ അവസ്ഥയാണ് ഇത് തുറന്നുകാട്ടുന്നത്.
Comments