ന്യൂയോർക്ക് : ഫൈസർവാക്സിൻ സ്വീകരിച്ച പുരുഷന്മാരുടെ പ്രതിരോധ ശേഷി സ്ത്രീകളെക്കാൾ വേഗത്തിൽ ദുർബലമാകുന്നതായി പഠനം. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച പുരുഷന്മാർക്ക് കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ശേഷി സ്ത്രീകളെക്കാൾ വേഗത്തിൽ നഷ്ടമാകുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗവേഷണ ജേണൽ ആയ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
വാക്സിനേഷൻ ഫലപ്രദമായി നടപ്പിലാക്കിയിട്ടും ഇസ്രായേലിൽ ലക്ഷണങ്ങളോട് കൂടിയ കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതാണ് വാക്സിൻ സ്വീകരിച്ച ശേഷം അതിന്റെ ഫലപ്രാപ്തി എത്രകാലം നിൽക്കുന്നുണ്ടെന്ന് പരിശോധിക്കാൻ ഗവേഷകരെ പ്രേരിപ്പിച്ചത്. ആറ് മാസം കൊണ്ട് പൂർത്തിയാക്കിയ പഠനത്തിൽ 4,800 പേരെയാണ് പങ്കെടുപ്പിച്ചത്.
ഫൈസർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞാൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ കൊറോണയ്ക്കെതിരെ 95 ശതമാനത്തോളം പ്രതിരോധ ശേഷി കൈവരും. എന്നാൽ ആറ് മാസത്തിന് ശേഷം ഇതിന്റെ ഫലപ്രാപ്തി പതുക്കെ കുറയാൻ ആരംഭിക്കും. 65 ഉം അതിന് മുകളിലും പ്രായമുള്ളവരിലാണ് വേഗത്തിൽ വാക്സിന്റെ ഫലപ്രാപ്തി നഷ്ടമാകുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തൽ. 18 നും 45 നും ഇടയിൽ പ്രായമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ 65 ന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധശേഷി കുറവാണ്. ഈ പ്രായക്കാരിൽ സ്ത്രീകളെക്കാൾ പുരുഷന്മാരുടെ പ്രതിരോധശേഷി വേഗത്തിൽ ദുർബലമാകുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Comments