കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. സവാളയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. ദിവസങ്ങൾക്ക് മുൻപ് 10ഉം 15ഉം രൂപ വിലയുണ്ടായിരുന്ന തക്കാളിയ്‌ക്ക് ഇപ്പോൾ എഴുപത് രൂപവരെയാണ് പലയിടത്തും ഈടാക്കുന്നത്.
വരും ദിവസങ്ങളിൽ വില കുതിയ്‌ക്കാനാണ് സാദ്ധ്യത. നൂറ് രൂപ കടക്കാനും സാദ്ധ്യതയുണ്ട്. ബംഗളൂരുവിൽ തക്കാളി കിലോയ്‌ക്ക് എഴുപത് രൂപയാണ് വില. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് പത്ത് രൂപയായിരുന്നു. മഴ കനത്തതാണ് ഇവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് തക്കാളി അടക്കമുള്ള പച്ചക്കറിയിനങ്ങളുടെ വരവ് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
കർണാടകയിലെ കാർഷിക മേഖലയായ ചിക്കബല്ലാപ്പൂർ, കോലാർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയിൽ തുടർന്നാൽ അറുപത് ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കർഷകർ പറയുന്നത്. സവാളയുടെ വിലയിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു.
Comments