തിരുവനന്തപുരം : തലസ്ഥാന നഗരിയിലും പുരാവസ്തു മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി തട്ടിപ്പുവീരൻ മോൻസൻ മാവുങ്കൽ.സംസ്‌കാര ചാനൽ സ്വന്തമാക്കാനായി 10 ലക്ഷം രൂപയോളമാണ് കൈമാറിയതെന്ന് മോൻസൻ വ്യക്തമാക്കി. നിയമപ്രകാരം ചാനലിന്റെ ചെയർമാനായിട്ടില്ലെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മുൻപിൽ വെളിപ്പെടുത്തി.
സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകൾ കൈവശമുണ്ട്. ചാനൽ സ്വന്തമാക്കി അതിന്റെ പിൻബലത്തിൽ തിരുവനന്തപുരത്ത് പുരാവസ്തു മ്യൂസിയം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്ന് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് ചർച്ചകളോ രേഖാമൂലമുള്ള നടപടികളോ ആരംഭിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.
അതേസമയം 10 കോടി നൽകാമെന്നു വാഗ്ദാനം നൽകിയതല്ലാതെ ഒരു രൂപയും മോൻസൻ നൽകിയിട്ടില്ലെന്ന് ടിവി സംസ്‌കാരയുടെ സ്ഥാപക എംഡിയായിരുന്ന ഹരിപ്രസാദ് വ്യക്തമാക്കി. മോൻസനെ ചെയർമാനാക്കിയാൽ ചാനലിനു പത്ത് കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം.
അതേസമയം പുരാവസ്തു തട്ടിപ്പുകേസിൽ കേസിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ലെന്നാണ് സൂചന.പ്രതിയുടെ കൈവശം വസ്തുക്കളോ, ഭൂമിയോ ഇല്ലാത്തതാണ് ഇതിന് കാരണം.
Comments