ഒരിടത്ത് ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾ തകൃതിയാകുമ്പോൾ മറ്റൊരിടത്ത് സ്ത്രീകൾ പിസ കഴിക്കുന്ന ചിത്രീകരണം വിലക്കിയിരിക്കുകയാണ് ഒരു കൂട്ടർ.. ഇതെന്തൊരു നാടെന്ന് പറയാൻ തോന്നുന്നുണ്ടോ? ദക്ഷിണ പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യമായ ഇറാനിൽ പുറത്തിറക്കിയ പുതിയ സെൻസർഷിപ്പ് മാർഗനിർദേശമാണിത്.
പരസ്യങ്ങളിൽ ഭക്ഷണ പദാർത്ഥങ്ങൾ കാണിക്കുമ്പോൾ അതുകണ്ട് കൊതിയൂറി വാങ്ങുന്നവരാണ് നമ്മളിൽ പലരും.. പലപ്പോഴും സ്ത്രീകളായിരിക്കും ഇത്തരം പരസ്യങ്ങളിൽ കേന്ദ്ര കഥാപാത്രമാവുക. എന്നാൽ ഇറാന്റെ പുതിയ ടിവി-സെൻസർഷിപ്പ് നിയമപ്രകാരം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
സ്ത്രീകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യങ്ങൾക്കാണ് നിരോധനം. പിസയും സാൻവിച്ചും മധുരപാനീയങ്ങളും സ്ത്രീകൾ ആസ്വദിച്ചു കഴിക്കുന്നത് ചിത്രീകരിക്കരുതെന്നാണ് ഇറാന്റെ ഉത്തരവ്. വനിതകൾക്ക് ചായ വിളമ്പുന്ന പുരുഷന്മാരും ടെലിവിഷനിൽ വന്നുകൂടരുതെന്നും മാർഗരേഖയിൽ പറയുന്നു. ചുവന്ന നിറത്തിലുള്ള പാനീയങ്ങൾ സ്ത്രീകൾ കഴിക്കുന്നതും തുകൽ കയ്യുറകൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നതും ടെലിവിഷൻ ചിത്രീകരണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം.
പ്രക്ഷേപകർക്കും ചലച്ചിത്ര നിർമാതാക്കൾക്കും പുതിയ നിയമങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ നൽകി കഴിഞ്ഞു. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെയും ഇറാൻ ചുമതലപ്പെടുത്തി. റിപ്പബ്ലിക്ക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിനാണ് ചുമതല. സ്ത്രീകളെയും പുരുഷൻമാരെയും ഒരു ഗാർഹിക പശ്ചാത്തലത്തിൽ കാണിക്കുന്ന ദൃശ്യങ്ങൾ ആദ്യം സർക്കാരിന് മുമ്പിൽ പ്രദർശിപ്പിക്കണം. തൊട്ടുപിന്നാലെ സർക്കാരിന്റെ സെൻസർഷിപ്പ് ടീം ഗ്രീൻ സിഗ്നൽ തന്നാൽ ദൃശ്യങ്ങൾ ചിത്രീകരിക്കാം.
ലിംഗസമത്വത്തിനായി പോരാടുന്ന, സ്ത്രീ സ്വാതന്ത്ര്യത്തിനായി ശബ്ദമുയരുന്ന ഇക്കാലത്ത്, ഇറാൻ നടപ്പിലാക്കുന്ന പുതിയ പ്രാകൃത നയങ്ങൾ ചർച്ചയാവുകയാണ്.














