ന്യൂഡൽഹി: പൊതു സ്ഥലത്ത് തുപ്പരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അധികം ആരും തന്നെ അത് പാലിക്കാറില്ല. പാൻ മസാലയും വെറ്റിലയും തിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് യാത്രക്കാരുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നത് ഇന്ത്യൻ റെയിൽവേയ്‌ക്കാണ്. തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലുമെല്ലാം ഇതിന്റെ കറ മായാതെ ദിവസങ്ങളോളം കിടക്കും. ഇതു വൃത്തിയാക്കിയെടുക്കാൻ റെയിൽവേ ഒരു വർഷം ചിലവഴിക്കുന്നത് കോടികളാണ്.
ഈ പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ (സ്പിറ്റൂൺ) നൽകുന്നതാണ് ഈ പദ്ധതി. അഞ്ചു മുതൽ പത്ത് രൂപയാണ് ഇതിന്റെ വില. സ്‌റ്റേഷനുകളിലെ വെന്റിങ് മെഷിനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈസി സ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്.
1200 കോടിരൂപയാണ് കറ കഴുകി കളയുന്നതിന് മാത്രം വേണ്ടി വരുന്ന തുക. കൂടാതെ ഒരുപാട് വെള്ളവും ആവശ്യമായി വരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സ്പിറ്റൂണിന് സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. മണ്ണിൽ അലിഞ്ഞുചേരുന്ന സ്പിറ്റൂൺ വ്യത്യസ്ത വലിപ്പത്തിൽ ലഭ്യമാണ്. പോക്കറ്റ് പൗച്ചസ്, മൊബൈൽ കണ്ടെയ്‌നേഴ്‌സ്, സ്പിറ്റ് ബിൻസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിലവിലുള്ളത്.
ഈ തുപ്പൽപാത്രങ്ങൾ 15 മുതൽ 20 തവണ വരെ പുനരുപയോഗിക്കാനും സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ റെയിൽവേ പരിസരങ്ങളിൽ തുപ്പിയാൽ 500 രൂപയാണ് പിഴ. എന്നാൽ അധികമാരും തന്നെ ഈ പിഴ ഈടാക്കാറില്ല, കുറ്റകരമാണെന്ന കാര്യം ഓർക്കാറുമില്ല.
Comments