തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കാണാൻ പോയത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനാണെന്ന് വ്യക്തമല്ല. മോൻസന്റെ വ്യാജ പുരാവസ്തുക്കൾക്ക് പോലീസ് സംരക്ഷണം നൽകിയതെന്തിനാണെന്ന് അന്വേഷിക്കും. ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്. സ്‌പെഷ്യൽ ടീമിനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ട് നിന്നവരേയും കണ്ടെത്തുമെന്നും അവർക്കും ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ ചെമ്പോല പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും. ചെമ്പോലയുടെ ആധികാരികത പരിശോധിക്കും. തെറ്റ് കണ്ടെത്തിയാൽ കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോൻസൻ പ്രചരിപ്പിച്ചത് വ്യാജ ചെമ്പോലയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സർക്കാർ ഒരു ഘട്ടത്തിലും യഥാർത്ഥമാണിതെന്ന് പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന കാര്യങ്ങൾവെച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊക്കൂൺ സൈബർ സെക്യൂരിറ്റി കോൺഫറൻസിൽ മോൻസൻ മാവുങ്കൽ പങ്കെടുത്തുവെന്നത് രേഖകളിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസാണ് നടന്നത്. പരിപാടിയിൽ മോൻസൻ പങ്കെടുത്തതിന് തെളിവുകൾ ഇല്ലെന്നാണ് സംഘാടകർ വ്യക്തമാക്കിയതെന്ന് പിണറായി വിജയൻ പറഞ്ഞു.















