ന്യൂഡൽഹി: കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റമുട്ടൽ. ഇന്ന് പുലർച്ചെ ഷോപിയാനിലെ ഫീരിപോറയിലാണ് ഏറ്റമുട്ടൽ ആരംഭിച്ചത്. സംഭവത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. രണ്ട് ഭീരകരനെ സൈന്യം പിടികൂടിയെന്നും വിവരമുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ ഷോപിയാനിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. സമീപ ദിവസങ്ങളിലായി ഏഴ് പ്രദേശവാസികൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. തുടർന്നുണ്ടായ വ്യാപക തിരച്ചിലിന് ഒടുവിൽ ശ്രീനഗറിലും അനന്ത്‌നാഗിലുമായി രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടാതെ ബന്ദിപൂരിൽ ഒരു ഭീകരനെ കൊലപ്പെടുത്തുകയും അഞ്ച് പേർ അറസ്റ്റിലാകുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിൽ ഭീകരരുമായുള്ള സംഘർഷം തുടരുകയാണ്. തിങ്കളാഴ്ചയുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെ രാജ്യത്തിന് നാല് സൈനികർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടമായിരുന്നു. മലയാളിയായ എച്ച്. വൈശാഖും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടും.
Comments