കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന് തൂക്കുകയറാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് പാമ്പ് പിടുത്ത വിദഗ്ധനായ വാവ സുരേഷ്. വിധി പ്രഖ്യാപനത്തിന് പിന്നാലെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു വാവ സുരേഷ്.
പരമാവധി ശിക്ഷ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയെ മാനിക്കുന്നു. നിസാരമായ വിധിയായി കാണുന്നില്ല. തൂക്കുകയർ വിധിച്ചാലും പ്രതിക്ക് പിന്നാലെ ജാമ്യത്തിനും മറ്റ് കാര്യങ്ങൾക്കും ഇറങ്ങുന്ന കുറെ സംഘടനകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പാമ്പിനെ വാങ്ങിയതിനും വിറ്റതിനും ഉൾപ്പെടെ വനം വകുപ്പ് എടുത്ത കേസിലും ഇവർ പ്രതികളാണെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി.
ജീവപര്യന്തത്തിന് പുറമേ വിഷപദാർത്ഥമുളള ജീവിയെ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷവും പിന്നീട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷവുമാണ് കോടതി ശിക്ഷ നൽകിയിരിക്കുന്നത്. പാമ്പിനെ നൽകിയ ആളെ കുറ്റവിമുക്തനാക്കിയത് ദൃക്‌സാക്ഷിയില്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാൻ വേണ്ടിയാണെന്നും വാവ സുരേഷ് പറഞ്ഞു.
ഉത്ര കേസിൽ അസ്വാഭാവികത പ്രകടിപ്പിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് വാവ സുരേഷ്. പാമ്പിന്റെ സ്വഭാവം ഉൾപ്പെടെയുളള കാര്യങ്ങളിൽ ശാസ്ത്രീയ വിശകലനത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതും വാവ സുരേഷാണ്. കേസിനെ സഹായിക്കുന്ന നിർണായക മൊഴിയും അദ്ദേഹം കോടതിയിൽ നൽകിയിരുന്നു.
സൈബർ സെൽ ഉദ്യോഗസ്ഥർ മുതൽ എഫ്‌ഐആർ തയ്യാറാക്കിയവർ ഉൾപ്പെടെയുളളവർ തന്നെ കേസിന്റെ ആവശ്യത്തിനായി വിളിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ കേസിന്റെ വിജയം. കേരള പോലീസിന് ഒരു പൊൻതൂവലാണിതെന്നും വാവ സുരേഷ് പറഞ്ഞു.
Comments