കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും സൂരജ് പറഞ്ഞു. ശിക്ഷാവിധിക്കു ശേഷം കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്റെ പ്രതികരണം.
കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാകില്ലല്ലോ. ഉത്രയെ കുറിച്ചും തന്റെ കുഞ്ഞിനെ കുറിച്ചുമെല്ലാം പറയുന്നത് കള്ളക്കഥകളാണെന്നും സൂരജ് വിളിച്ചു പറഞ്ഞു. പ്രതികരണം പൂർത്തിയാക്കുന്നതിന് സൂരജിനെ പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. താൻ ബിഎ വരെ പഠിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നുണ്ടായിരുന്നു.
കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി 17 വർഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചായിരുന്നു. 2020 മെയ് ആറിനാണ് ഉത്ര പാമ്പുകടിയേറ്റ് മരണപ്പെടുന്നത്.
Comments