തിരുവനന്തപുരം : സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിന്റെ വിജിലൻസ് അന്വേഷണത്തെ തള്ളി മുൻമന്ത്രി ആര്യാടൻ മുഹമ്മദ്. വിജിലൻസ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിത്.തനിക്ക് ആരും കൈക്കൂലി തന്നിട്ടില്ലെന്നും താൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി.സരിതയ്‌ക്ക് ഒരു തരത്തിലുമുള്ള സഹായവും നൽകിയിട്ടില്ല.അതിനാൽ വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു സേളാർ കേസിലെ പ്രതി സരിത നായരിൽ നിന്നും 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരുന്ന സമയത്ത് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് സരിത ആരോപിച്ചിരുന്നു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് സരിത പിന്നീട് പരാതി നൽകി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്.മുൻമന്ത്രിയായതിനാൽ അന്വേഷണത്തിന് സർക്കാരിന്റെയും ഗവർണറുടേയും അനുമതി ആവശ്യമായിരുന്നു.
Comments