കണ്ണൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ചുമതല ദേവസ്വം ബോർഡ് ബലംപ്രയോഗിച്ച് ഏറ്റെടുത്തു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും തമ്മിലുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥരേയും പോലീസിനേയും ഭക്തർ തടഞ്ഞിരുന്നു. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന് പിന്നാലെ എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയേൽക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഒരാൾ ദേഹത്ത് പെട്രോൾ ഒഴിച്ചു.
എക്‌സിക്യൂട്ടീവ് ഓഫീസർ പി. ശ്രീകുമാറിന്റെ നേതൃത്വതത്തിലുള്ളവരാണ് ചുമതലയേറ്റെടുത്തത്. ക്ഷേത്രത്തിന് കീഴിലുള്ള ഓഡിറ്റോറിയം അടക്കമുള്ള സ്ഥാപനങ്ങൾ ഇനി ദേവസ്വം ബോർഡിന്റെ കീഴിലാകും പ്രവർത്തിക്കുക. പത്ത് വർഷത്തിൽ അധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ച് വരികയാണ്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്ഷേത്രം പിടിച്ചെടുത്തത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് ദേവസ്വം ബോർഡ് അധികൃതർ പോലീസിന്റെ സഹായത്തോടെ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് അധികൃതരെത്തുന്നതായുള്ള വിവരത്തെ തുടർന്ന് എത്തിയ ഭക്തരെ ഉദ്യോഗസ്ഥർ ക്ഷേത്ര കവാടത്ത് വെച്ച് തടയുകയായിരുന്നു. ഇതിനിടെയാണ് ചില ഭക്തർ ശരീരത്തിൽ പെട്രോൾ ഒഴിച്ചത്. പോലീസ് ഇടപെട്ട പെട്രോൾ കുപ്പി പിടിച്ചുവാങ്ങി ഇവരെ നീക്കി.
ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിന്റെ ഗേറ്റും വാതിലും അടച്ചതിനാൽ പൂട്ട് തല്ലിതകർത്താണ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്. എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റതും പൂട്ട് പൊളിച്ചാണ്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/sandeep.mattanur.9/posts/4563418853724743
Comments