തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു.6 ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ധത്തിന്റെ സഞ്ചാര പാത മാറിയതാണ് അലർട്ട് പിൻവലിക്കാൻ കാരണം. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോഡ് തുടങ്ങിയ ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ചാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്.
അതേസമയം കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോഴിക്കോട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്
സംസ്ഥാനത്തിന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്ക് പോകരുത് എന്നും നിർദ്ദേശമുണ്ട്.
Comments