തിരുവനന്തപുരം : ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. വൈശാഖിന്റെ അമ്മയുമായി താൻ സംസാരിച്ചുവെന്നും മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നുവെന്ന് താരം പറഞ്ഞു. വൈശാഖുമായുള്ള തന്റെ പഴയ ഓർമ്മയും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു’ മോഹൻലാൽ കുറിച്ചു.
പൂഞ്ചിൽ പാക് ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരും വീരമൃത്യു വരിച്ചു.
അന്ത്യ യാത്രാമൊഴി നൽകാൻ വൈശാഖിന്റെ ഭൗതികശരീരം കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. കനത്ത മഴയത്തും ആ രാജ്യസ്നേഹിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി നാട് കാത്തുനിന്നു. സുരേഷ് ഗോപി എംപിയും വൈശാഖിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് ‘ഭാരത് മാതാ കീ ജയ്’ വിളികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
സുരേഷ് ഗോപി എംപി, നടൻ മമ്മൂട്ടി എന്നിവരും വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു .
Comments