ന്യൂഡൽഹി: കർഷക സമരവേദിയായ സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസിൽ ഒരാൾ കീഴടങ്ങി . നിഹാംഗ് സേനാവിഭാഗത്തിലെ സർജിത്ത് സിംഗ് എന്നയാളാണ് കീഴടങ്ങിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും.
സിഖ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാംഗുകളിൽ ഒരു വിഭാഗവും സംയുക്ത കിസാൻ മോർച്ചയും രംഗത്തുവന്നിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സിംഘുവിലെ സമരവേദിയിൽ പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ പഞ്ചാബ് സ്വദേശി ലഖ്ബീർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.
ലഖ്ബീർ സിംഗിന്റെ കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു. സിഖ് മതഗ്രത്ഥം തീവെച്ച് നശിപ്പിച്ചതിനുള്ള ശിക്ഷയാണ് കൊലപാതകത്തിന് കാരണമെന്ന് നിഹാംഗുകൾ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കിസാൻ മോർച്ചയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കൊല്ലപ്പെട്ട ലഖ്ബീർ സിംഗ് കുറച്ച് നാളായി നിഹാംഗുകളുടെ ഗ്രൂപ്പിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നിഹാംഗുകൾ സമരഭൂമിയിലേക്ക് എത്തിയത്.
Comments