ഇസ്ലാമാബാദ്: പാകിസ്താനെയും അധീശത്വത്തിൽ കീഴടക്കാൻ തയ്യാറായി ചൈന. ദാസു അണക്കെട്ട് പദ്ധതിയിൽ കൊല്ലപ്പെട്ട ചൈനീസ് എഞ്ചിനീയർമാർക്ക് നഷ്ടപരിഹാരമായി 285 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പാകിസ്താനോട് ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അണക്കെട്ടിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാനാകൂ എന്നും ചൈന പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൈനയുടെ ഈ ആവശ്യം പാകിസ്താനെ വലിയ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇമ്രാൻ സർക്കാറിന് ഇത് തലവേദനയാകും. 2021 ജൂലൈ 14 ന് ആണ് 9 ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ 11 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ചൈനയും പാകിസ്താനും സൗഹൃദരാജ്യങ്ങളെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കാനും ഇരു രാജ്യങ്ങൾക്കും വലിയ ഉത്സാഹമാണ്. എന്നാൽ അവസരം ലഭിച്ചയുടനെ പാകിസ്താനെതിരെ ചൈന, അതിന്റെ തനി സ്വഭാവം കാണിച്ചു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.
പാകിസ്താൻ ദിനപത്രമായ ബിസിനസ് റെക്കോർഡർ ആണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്. മുടങ്ങിക്കിടക്കുന്ന ദാസു ഡാം പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് 285 കോടി രൂപ നഷ്ടപരിഹാരം തരണം എന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. 9 ചൈനീസ് എഞ്ചിനീയർമാരും രണ്ട് തദ്ദേശവാസികളും, ഫ്രോണ്ടിയർ കോൺസ്റ്റാബുലറിയിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് ജൂലൈ 14 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ അണക്കെട്ടിലേക്ക് പോയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. പുൽവാമ മോഡൽ ആക്രമണമാണ് ഭീകരർ ഇവിടെ നടത്തിയതെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. വാഹനം പിന്നീട് ഒരു കുഴിയിലേക്ക് മറിയുകയായിരുന്നു.
ചൈനീസ് എഞ്ചിനീയർമാർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അണക്കെട്ടിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്, ചൈനീസ് പൗരന്മാർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ ബീജിംഗ് ഭരണകൂടം ഇമ്രാൻ സർക്കാരുമായി ഉന്നതതല ചർച്ചകൾ നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജലവിഭവ മന്ത്രാലയം, ചൈനീസ് എംബസി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് ചൈന ചർച്ചകൾ നടത്തുന്നത്. ചൈനീസ് കമ്പനിയായ ചൈന ഗെസൗബ ഗ്രൂപ്പ് കോർപ് ആണ് ദാസു അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരുന്നത്. ആക്രമണത്തിനുശേഷം ദാസു പദ്ധതിയുടെ പ്രവർത്തനം കമ്പനി നിർത്തിവെയ്‌ക്കുകയായിരുന്നു.
Comments