തിരുവനന്തപുരം: അതിരൂക്ഷമഴയിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി.സംസ്ഥാനത്തൊട്ടാകെ വൻ നാശനഷ്ടം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മദ്ധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി.
പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകൾ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്‌ഫോർമറുകൾ കെഎസ്ഇബി ഓഫാക്കി.
വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്‌ഫോർമറുകളും ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.മണിമല സെക്ഷൻ പരിധിയിൽ 2018 നെക്കാളും വളരെ ഉയർന്ന നിരക്കിലാണ് മണിമലയാറ്റിൽ വെള്ളം ഉയർന്നിരിക്കുന്നത്. അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ല. ഒൻപതോളം 11 കെ വിപോസ്റ്റുകളും കടപുഴകിയിട്ടുണ്ട്.തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്.
Comments