പത്തനംതിട്ട : ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് രാവിലെ നടക്കും. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം 8 മണിക്കാണ് ശാന്തിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കുക. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കായി 9 പേരാണ് ദേവസ്വം ബോർഡ് പുറത്തിറക്കിയ അന്തിമ പട്ടികയിലുള്ളത്.
മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമാണ് നറുക്കെടുപ്പ് നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക.
കനത്ത മഴയെ തുടർന്ന് ഹൈക്കോടതി നിരീക്ഷകൻ എൻ.ഭാസ്‌കരൻ ശബരിമല യാത്ര റദ്ദാക്കിയിരുന്നു.ശബരിമലയാത്രക്കിടെ അദ്ദേഹം മുണ്ടക്കയത്തു നിന്നും തിരികെപോയി.പോലീസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം മടങ്ങിയത്.കനത്ത മഴയെ തുടർന്ന് പമ്പയിലേക്കുള്ള റോഡുകളിൽ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യർത്ഥന.ഇതോടെ ഇക്കുറി ഹൈക്കോടതി നിരീക്ഷകനില്ലാതെ മേൽശാന്തി നറുക്കെടുപ്പ് നടക്കും.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.വനമേഖലകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17 നും 18നും ശബരിമല തുലാമാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ല.
എന്നാൽ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട തീർഥാടകരെ തടയില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നടക്കം പുറപ്പെട്ട് മടങ്ങി പോകാൻ സാധിക്കാത്ത തീർഥാടകരെ 19 ന് ശേഷം കടത്തിവിടും. അതേസമയം മടങ്ങിപ്പോകാൻ സാഹചര്യമുള്ള തീർത്ഥാടകർ മടങ്ങി പോകണമെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടനത്തിന് അനുവാദമില്ലന്ന് ജില്ലാകളക്ടർ ഡോ.ദിവ്യ എസ് .അയ്യരും വ്യക്തമാക്കി.















