കേരളത്തിൽ കാലവർഷം കലിതുള്ളമ്പോഴെല്ലാം ചർച്ചാ വിഷയമാവുകയാണ് നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിലെ ഹൈറേജ് രാഷ്‌ട്രീയത്തേയും തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീടത്തേയും ഇടയ്‌ക്കിടയ്‌ക്ക് ചൂട് പിടിക്കുകയും ചെയ്യാറുണ്ട് മുല്ലപ്പെരിയാർ. കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ ചർച്ചാ വിഷയമായി മാറിയ ഈ അണക്കെട്ടിന് ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
മുല്ലപ്പെരിയാറിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ നാം എത്തിപ്പെടുക ബ്രിട്ടീഷുകാർ ഇന്ത്യ അടക്കിഭരിച്ചിരുന്ന കാലഘട്ടത്തിലാണ്. 1887 നും 1895 നുമിടയിൽ ബ്രിട്ടീഷുകാരാണ് മുല്ലപ്പെരിയാർ നിർമ്മിച്ചത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ഇതിന്റെ പോഷകനദിയായ മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
ലോകത്തിലെ ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന പ്രത്യേകത കൂടിയുണ്ട് മുല്ലപ്പെരിയാറിന്. നിർമ്മാണ ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്നും മധുര, തേനി തുടങ്ങിയ തമിഴ് നാടിന്റെ ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അണക്കെട്ട് നിർമ്മിച്ചത്. 999 വർഷത്തേയ്‌ക്ക് തമിഴ്‌നാടിന് ഇത് പാട്ടത്തിന് കൊടുത്തുഎന്നാണ് വിവരം. 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. 365.7 മീറ്റർ (1200 അടി) നീളമുളള അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്.
ഇത് തന്നെയാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കുന്നതും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത് . അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്. എന്നാൽ അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
കേരളത്തിന്റെ അഞ്ച് ജില്ലകളെ ഇത് പൂർണമായും തകർക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ ഈ സാഹസത്തിന് തയ്യാറാകില്ല. അണക്കെട്ടിൽ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടാൽ പോലും കേരളം പ്രളയത്തിൽ മുങ്ങും. ഇടുക്കി, എറണാകുളം, കോട്ടയം ആലപ്പുഴ, തൃശൂർ എന്നീ ജില്ലകൾ നാമാവശേഷമാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ജലസംഭരണം വർദ്ധിപ്പിച്ചാൽ അണക്കെട്ട് തകരുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ ശാസ്ത്രീയ തെളിവുകളും കേരളം നിരത്തിക്കഴിഞ്ഞു. എന്നാൽ തമിഴ് നാട് സർക്കാർ ഇതുവരെ നിലപാടിൽ നിന്നും പിന്മാറാനും തയ്യാറായിട്ടില്ല.
ഓരോ മഴയത്തും മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്ന് അഭ്യൂഹങ്ങൾ പരക്കെ ഉയരുന്നുണ്ടെങ്കിലും കാലം വർഷത്തിന്റെ ഉഗ്ര താണ്ഡവത്തിൽ നിന്ന് കേരളത്തിലെ ജനങ്ങൾ രക്ഷപെടുന്നത് പോലെ ഓരോ മഴയെയും പ്രളയത്തെയും അതിജീവിക്കുകയാണ് മുല്ലപ്പെരിയാർ.















