കാനന സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രകൾ എന്നും മനുഷ്യജീവിതത്തിന് പുതുനിറം നൽകുന്നു. അതിവേഗതയിൽ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ പ്രകൃതിയുടെ വശ്യതയിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. കാടിനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവരുടെ പറുദീസയാണ് കർണ്ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്ധ്യാനം. സഞ്ചാരികളെ ബന്ദിപ്പൂരിലേയ്‌ക്ക് ആകർഷിക്കുന്നതിനായി കർണ്ണാടക വനംവകുപ്പ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധനേടുകയാണ്.
കാടിന്റെ വശ്യസൗന്ദര്യം എടുത്തുകാണിക്കുന്നതാണ് ബന്ദിപൂർ സഫാരി എന്ന പേരിൽ പുറത്തിറക്കിയ ഈ വീഡിയോ. പ്രമുഖ കന്നഡ നടിയായ രാധിക നാരായൺ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലാണ് കടുവ സംരക്ഷണ കേന്ദ്രം കൂടിയായ ബന്ദിപൂർ സ്ഥിതി ചെയ്യുന്നത്. 1931 ൽ മൈസൂർ രാജാക്കൻമാർ സ്വകാര്യമായി വേട്ടയാടാൻ സ്ഥാപിച്ചതായിരുന്നു ഈ വന്യജീവി സങ്കേതം. പിൽക്കാലത്ത് അത് കടുവ സംരക്ഷണ കേന്ദ്രമായി മാറി.
വർഷം തോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് നഗര ജീവിതത്തിൽ നിന്നും മാറി വന്യസൗന്ദര്യം ആസ്വദിക്കാനായി ബന്ദിപൂരിലെത്തുന്നത്. ഇവർക്ക് വേണ്ടി ടൂറിസം വകുപ്പ് ട്രക്കിംഗ് സൗകര്യം നൽകുന്നുണ്ട്. തുറന്ന വാഹനത്തിൽ ഉൾ വഴികളിലൂടെ കാടിന്റെ ഭംഗിയെ അടുത്തറിയാം എന്നുള്ളതാണ് ബന്ദിപൂരിലെ മറ്റൊരു പ്രത്യേകത. കൂട്ടമായി നിൽക്കുന്ന മാനുകളും, മരച്ചില്ലകളിൽ തൂങ്ങി ആടി കളിക്കുന്ന കുരങ്ങുകളും തുറസ്സായ പ്രദേശത്ത് കൂടി കൂസലില്ലാതെ സഞ്ചരിക്കുന്ന കടുവകളും ഇവിടെ ഉപദ്രവകാരികളല്ല. അവർ നമ്മെ അതിഥികളെപ്പോലെ സ്വാഗതം ചെയ്യുകയാണെന്ന് വരെ തോന്നിപ്പോകുന്ന അനുഭവമാണ് സഞ്ചാരികൾക്ക് ഉണ്ടാകാറുള്ളത്.
874 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം പശ്ചിമ ഘട്ടത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദം വനമേഖലയിൽ ദർശിക്കാനാവും. ഇവിടുത്തെ നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ്. കടുവകളെ കൂടാതെ, വിവിധ തരം ജീവ ജാലകങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബന്ദിപൂർ. ആന, മാൻ, കുരങ്ങ്, കാട്ടുനായ, മലയണ്ണാൻ, മയിൽ… ഇങ്ങനെ ഒട്ടേറെ ജീവികൾ ഈ വന മേഖലകളിൽ വസിക്കുന്നു. വിചിത്രമായ വൻ മരങ്ങളും മുളകൂട്ടങ്ങളും തിങ്ങി നിൽക്കുന്ന കാഴ്ചകൾ സഞ്ചാരികളെ അതിശയിപ്പിക്കുന്നവ തന്നെയാണ്. കേരളത്തോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ മലയാളികളായ സഞ്ചാരികളും ധാരാളമായി ബന്ദിപ്പൂരിലെത്താറുണ്ട്.















