ലക്‌നൗ:ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച റെയിൽ രോക്കോ പ്രക്ഷോഭം നടത്താൻ സംയുക്ത കിസാൻ മോർച്ച. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. ആറ് മണിക്കൂർ രാജ്യവ്യാപകമായി ട്രെയിൻ തടയൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
റെയിൽ രോക്കോ പ്രക്ഷോഭം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സംഘടിപ്പിക്കും. ട്രെയിനുകളുടെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും, റെയിൽവേ വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് സമരക്കാരുടെ ഉറപ്പ്.
ഒക്ടോബർ മൂന്നിനാണ് ലഖീംപൂർ ഖേരി സംഭവം നടന്നത്. പ്രതിഷേധ സംഘടനകൾ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ മരിച്ചു. തുടർന്ന് പ്രതിഷേധക്കാർ കാറിലുണ്ടായിരുന്നവരെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.















