ശ്രീനഗർ: കശ്മീരിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി. മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ശ്രീനഗറിലെ അഞ്ചാർ, ഈദ്ഗാഹ്, ഖമർവാരി, സൗറ, എംആർ ഗങ്, നൗഹത്ത, സഫകടൽ, ബാഗ്യാസ്, കുൽഗാമിലെ വാപോഹ്, ഖൈമ, പുൽവാമയിലെ ലിറ്റർ തുടങ്ങിയ പ്രദേശങ്ങളാണ് നടപടിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
സമീപകാലത്തുണ്ടായ പ്രദേശവാസികളുടെ കൊലപാതാകങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാസേന മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 നാട്ടുകാരാണ് കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി ഭീകരരാൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കാണിത്. തുടർന്ന് അത്യധികം ജാഗ്രതയിലാണ് സുരക്ഷാസേന.
ശനിയാഴ്ച ബിഹാർ സ്വദേശിയായ വഴിയോര കച്ചവടക്കാരനും യുപി സ്വദേശിയായ മരപ്പണിക്കാരനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുൽവാമയിലുമാണ് ആക്രമണമുണ്ടായത്. ഈദ്ഗാഹ് പ്രദേശത്ത് ഏകദേശം ഒരു മാസം മുമ്പ് മറ്റൊരു ബിഹാർ സ്വദേശിയും ഭീകരൻ വെടിയുതിർത്തതിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഒമ്പതിലധികം തവണയാണ് ഏറ്റുമുട്ടിയത്. 13 തീവ്രവാദികളെ ഏറ്റമുട്ടലിൽ വധിക്കുകയും ചെയ്തു. അതേസമയം സംഘർഷത്തിനിടെ മലയാളി ഉൾപ്പെടെയുള്ള 9 സൈനികരെയും രാജ്യത്തിന് നഷ്ടമായിട്ടുണ്ട്.
Comments