തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട മൾട്ടിപ്ലക്‌സുകൾ അടക്കമുള്ള സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും 25ന് തുറക്കും. ഇന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. മൾട്ടിപ്ലെക്‌സ് തിയറ്റർ സംഘടനകളുമായി കൊച്ചിയിൽ സംയുക്ത യോഗം ചേരുകയായിരുന്നു ഫിയോക്.
ഇരുപത്തിയഞ്ചാം തീയതി തിയറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി 22ാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചർച്ചയ്‌ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേരും. മോഹൻലാലിന്റെ മരയ്‌ക്കാറും ആറാട്ടും ഉൾപ്പെടെയുള്ള സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക് അറിയിച്ചു.
ഒക്ടോബർ 25 മുതൽ തിയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ നികുതി സംബന്ധിച്ച കാര്യങ്ങളിലെ ആശങ്ക ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. വിനോദ നികുതിയിൽ ഇളവ് നൽകണം, തിയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് തിയറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച തീരുമാനങ്ങളിൽ വ്യക്തതക്കുറവുണ്ടെങ്കിലും 25ന് തിയറ്റർ തുറക്കും എന്ന തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. സർക്കാരിന് മുന്നിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു.
ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത്. പ്രേക്ഷകരും സിനിമ നിർമ്മാതാക്കളും ഒരുപോലെ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ്. തിയറ്ററുകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണമെന്ന് യോഗത്തിൽ അറിയിച്ചിരുന്നു. 50 ശതമാനം ആളുകൾക്ക് മാത്രമാണ് തിയറ്ററുകളിൽ പ്രവേശനാനുമതി നൽകുക.
Comments