കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഉന്നതർക്ക് പെൺകുട്ടികളെ കാഴ്‌ച്ച വെച്ചിരുന്നതായും പരാതി. മോൻസനെതിരായ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പുതിയ ആരോപണവും പുറത്തുവരുന്നത്. വിവിധ തലത്തിലുള്ള സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാൻ മോൻസൻ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണിക്കും.
അതിനിടെ മോൻസന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഒരു തവണ പെൺകുട്ടി ഗർഭിണിയായെന്നും വിവാഹ വാഗ്ദാനം നൽകി ഗർഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോൻസന്റെ ഉന്നത സ്വാധീനം ഭയന്നാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. നിലവിൽ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത് പെൺകുട്ടിയെ ദീർഘകാലം പീഡിപ്പിച്ചതായാണ് പാരാതി. മോൻസൻ അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവർത്തിച്ചതായി പരാതിയിൽ പറയുന്നുണ്ട്.















