370-ാം വകുപ്പ് റദ്ദാക്കിയ ശേഷം അമിത് ഷായുടെ ആദ്യ ജമ്മുകശ്മീർ സന്ദർശനം കശ്മീർ ജനതയുടെ സുരക്ഷിതത്വബോധവും ദേശാഭിമാനവും വാനോളം ഉയർത്തുകയാണ്. ജനജീവിതത്തെ മതത്തിന്റേയും വിഘടനവാദത്തിന്റേയും ചങ്ങലക്കെട്ടിൽ തളച്ചിരുന്ന ആറു പതിറ്റാണ്ടുകളുടെ ദുരിതമാണ് അവസാനിച്ചത്. ആ മരവിപ്പ് തകർത്തെറിഞ്ഞ വീരനായകനായ അമിത് ഷായെ സർദ്ദാർപട്ടേലിന്റെ അവതാരമായി കാണുകയാണ് ജമ്മുകശ്മീരിലെ ജനത.
സമീപകാലത്തെ ഏറ്റവും ശക്തമായ തിരിച്ചടി പാക് ഭീകരർക്ക് നൽകിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനിടയിലാണ് അമിത് ഷാ എത്തുന്നത്. 11 സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായപ്പോൾ തിരിച്ചടിച്ച സൈന്യം വകവരുത്തിയത് 13 ഭീകരരെയാണ്. 9 ധീരസൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യുവരിച്ചത്. അവന്തിപോറ, രജൗരി, പൂഞ്ച് മേഖലയിൽ സൈന്യവും പോലീസും മുന്നേറുമ്പോഴാണ് ഇന്ത്യൻ ആഭ്യന്തര സുരക്ഷയുടെ വരവ്.ആഭ്യന്തര സുരക്ഷയ്‌ക്ക് ഒരു ഒത്തുതീർപ്പില്ലെന്നും ഭീകരതയ്‌ക്കെതിരെ അതിർത്തികടന്ന് അവസാന അടി അടിക്കാൻ മടിയില്ലെന്നും അമിത് ഷാ പറഞ്ഞതോടെ സൈന്യത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങാണ് ഉയർന്നിരിക്കുന്നത്. ഈ മാസം 23ന് അമിത് ഷാ ജമ്മുകശ്മീരിലെത്തും.
ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി ചർച്ച നടത്തിക്കഴിഞ്ഞു . ഡൽഹി ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്താണ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എല്ലാ സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഡിജിപിമാർ, കേന്ദ്ര സായുധ സേനകളിലെ ഡയറക്ടർ ജനറൽമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മുകശ്മീരിലെത്തിയാൽ ലഫ്. ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി എം.എം.നരവാനേ, ജമ്മുകശ്മീരിലെ മറ്റ് സൈനിക, പോലീസ് മേധാവിമാർ തുടങ്ങിയവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. നിത്യജീവിതത്തിലെ സുരക്ഷയാണ് ആത്യന്തിക ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.
കനത്ത സുരക്ഷയാണ് കേന്ദ്രമന്ത്രിക്കായി ഒരുക്കുന്നത്. എന്നാൽ ഇതിനിടയിലും ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും ക്ഷേമാന്വേഷണം നടത്തിതന്നെയാകും അമിത് ഷായുടെ യാത്ര. ഭീകരരെ മുഴുവൻ ഇല്ലായ്മ ചെയ്യുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്ന ജമ്മുകശ്മീർ പോലീസിന്റെ മേധാവികളായ ദിൽബാഗ് സിംഗും ഐ.ജി. വിജയ്കുമാറും സൈന്യത്തിനൊപ്പം മുന്നിൽ നിന്ന് പോരാടുകയാണ്. ഭീകരരെ അവരുടെ മാളത്തിൽ കയറി തിരഞ്ഞുപിടിക്കുക എന്ന പ്രത്യാക്രമണമാണ് സുരക്ഷ സേന നടത്തുന്നത്. കൊടുംകാടുകളിലും മലയിടുക്കിലും ഒളിച്ചിരുന്നുള്ള ഭീകരരുടെ ഒളിയാക്രമണത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും സൈന്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
370-ാം വകുപ്പ് ദുരുപയോഗം ചെയ്ത വികല നയത്തെ കടലിലെറിഞ്ഞ ധീരനായകനാണ് കശ്മീരിന്റെ മണ്ണിലേക്ക് എത്തുന്നത്. തീർച്ചയായും ഈ സന്ദർശനം കശ്മീർ ഭീകരർക്കു മാത്രമല്ല പാകിസ്താനും ഒപ്പം ചൈനയ്‌ക്കും ഒരു മുന്നറിയിപ്പ് തന്നെയാണ്














