സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ തനത് കലാരൂപമായ തോൽപ്പാവക്കൂത്തിനെ ജനകീയമാക്കുകയാണ് ഷൊർണൂർ കൂനത്തറ സജീഷ് പുലവർ. കൈവിരലുകളുടെ മാന്ത്രിക ചലനത്തിൽ കഥപറയുന്ന തോൽപ്പാവകൾക്ക് റോബോട്ടിക്‌സ് വിദ്യയിലൂടെ രംഗചലനം നൽകി രാമകഥ അവതരിപ്പിക്കാനാണ് സജീഷ് തയ്യാറെടുക്കുന്നത്. പാവകൾക്ക് റോബോട്ടിക്സ് ചലനം നൽകുന്നത് തൃശൂർ ഇൻകർ റോബോട്ടിക്‌സ് ഉടമ രാഹുൽ ബാലചന്ദ്രനാണ്.
ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള പാവക്കൂത്ത് 4000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. ഈ പാവക്കൂത്തുകളിയിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്. കേരളത്തിലെ ഒരു തനത് നടൻ കലാരൂപം ആണിത്. ആദ്യകാലത് ഇത് നിഴൽകൂത്തു എന്നും ഓലകൂത്തു എന്നും അറിയപ്പെട്ടിരുന്നു. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് തിരശ്ശീലയിൽ പാവകളുടെ നിഴലിനെ സന്ദർഭോചിതമായി ചലിപ്പിക്കുന്നതാണ് നിഴൽക്കൂത്തിലെ കലാരീതി. മാൻതോൽകൊണ്ട് നിർമ്മിച്ച പാവകൾ ഈ കലാരൂപത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ തോൽപാവക്കൂത്ത് എന്ന പേരും പരിചിതമായി.
ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്‌ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിന് പുറകിലും ചില ഐതിഹ്യങ്ങളുണ്ട്. ദാരികാസുര നിഗ്രഹത്തിനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണ യുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്‌ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തി വരുന്നത്.
നിശ്ചലദൃശ്യത്തിന് പകരം അവയെ എങ്ങനെ ചലിപ്പിക്കാമെന്ന ചിന്തയിൽ നിന്നാണ് തോൽപാവകളിലെ റോബോർട്ട് ചലനമെന്ന ആശയം ഉണ്ടായത്. സാധാരണ കൂത്തിലേത് പോലെ റോബോ കൂത്തിലും തിരശീലയിൽ നിഴലായി പാവകൾ പ്രത്യക്ഷപ്പെടും. തിരശീലയിൽ നിന്ന് കുറച്ചുകൂടി അകലത്തിലാകും പാവകളുടെ സ്ഥാനം. വിളക്കുകൾക്ക് പകരം ലൈറ്റാകും വേദിയിൽ ഉപയോഗിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഒരു തോൽപവ റോബോർട്ടിക്‌സ് ഉപയോഗിച്ചു ചലിപ്പിക്കുന്നത്.
എട്ട് വയസ് മുതൽ കൂത്തുകലാകാരനാണ് സജീഷ്. അച്ഛൻ ലക്ഷ്മണ പുലവരാണ് ഗുരു. ക്ഷേത്രങ്ങളിലും, പൊതുപരിപാടികളിലുമായി നിരവധി പരിപാടികൾ ഇതിനോടകം തന്നെ സജീഷ് അവതരിപ്പിച്ചു കഴിഞ്ഞു. ഗുനാഥനായ അച്ഛനെയും സജീഷിനെയും തേടി പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും ഏറെയെത്തി. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശത്തു നിന്നുപോലും പരിപാടികൾ അവതരിപ്പാൻ സജീഷിനെ തേടി ആളുകളെത്താറുണ്ട്. സ്വീഡൻ, ജർമ്മനി, ഗ്രീസ്, തുടങ്ങിയ വിദേശ രാജ്യങ്ങളിലും സജീഷ് തോല്പാവകൂത്തു അവതരിപ്പിച്ചിട്ടുണ്ട്.
മ്യൂസിയങ്ങളിൽ പാവകൾ ഉണ്ടെങ്കിലും അവ ചലിക്കാതെ നിശ്ചല പാവകൾ പോലെ ആണ് കണ്ടുവരുന്നത്. അതിൽ നിന്നൊരു മാറ്റം എന്നുള്ള ചിന്തയാണ് ഈ ആശയത്തിന് വഴിയൊരുക്കിയത്. തോല്പാവകൂത്തു പഠിക്കാനും റിസർച്ച് നടത്താനും, പാവകൾ കാണാനും പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ കൂനത്തറയിൽ ഒരു തോല്പാവകൂത്തു കലാകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. കലയോട് താത്പര്യമുള്ളവർക്ക് പാവ നിർമാണവും അവതരണവും ഇവിടെ പഠിപ്പിക്കുന്നു.
ഇങ്കെർ റോബോട്ടിക് സിഇഒ രാഹുൽ ബാലചന്ദ്രൻ ആണ് പവകൾക് റോബോട്ടിക് ചലനങ്ങൾ കൊടുത്തത്. ഒരു കഥാസന്ദർഭവും ഒരു രീതിയിലുള്ള ചലനവുമാണ് ഇതിനകം രാഹുൽ പരീക്ഷിച്ചത്. ഇനി പാവകളും ചലനവും കഥയും മാറും വിധം മൂന്നോ നാലോ കഥാസന്ദർഭങ്ങൾ കോർത്തിണക്കിയും തോൽപ്പാവക്കൂത്തിന്റെ റോബോട്ടിക് ചലനങ്ങളെ മാറ്റിയെടുക്കാനും ഇവർ പഠനങ്ങൾ നടത്തുകയാണ്. റോബോട്ടിക്‌സ് വഴി തോൽപ്പാവക്കൂത്തിന് കൂടുതൽ പ്രചാര നേടിയെടുക്കാനാണ് ഈ യുവകലാകാരൻമാർ ശ്രമിക്കുന്നത്.















