തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ആരുടെയും രക്ഷകർത്താവല്ലെന്നും പ്രസ്താവന എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ചെറിയാൻ ഫിലിപ്പ് നല്ല നിലയിൽ പൊതുരംഗത്ത് പ്രവർത്തിച്ചയാളാണ്. കോൺഗ്രസ് വിട്ടുവന്നപ്പോൾ സിപിഎം നന്നായി സഹകരിച്ചു. എന്നാലിപ്പോൾ ചെറിയാൻ ഫിലിപ്പിന് മറ്റെന്തെങ്കിലും നിലയുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെതർലാൻഡ്‌സിൽ പോയി പഠിച്ചിട്ട് എന്തായി എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വിമർശനം. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിൽ വിലാപകാവ്യം രചിക്കുന്നത് ജനവഞ്ചനയാണെന്നും നെതർലാൻഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു. ചെറിയാൻ ഫിലിപ്പിന്റെ വിമർശനത്തിന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments