കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പീഡനത്തിനരയായ യുവതി. വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ മോൻസൻ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചുവെന്ന് യുവതി വെളിപ്പെടുത്തി. പലരും പരാതി നൽകാഞ്ഞത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സംഭവത്തിൽ മോൻസനെതിരെ ക്രൈംബ്രാഞ്ച് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയ്‌ക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൻ പീഡിപ്പിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഉന്നത ബന്ധം ഭയന്നാണ് പരാതി നൽകാൻ വൈകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മോൻസന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്നും നിരവധി ഗർഭനിരോധന ഗുളികകൾ കണ്ടെത്തി.
കലൂരിലെ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. വീട്ടിൽവെച്ച് പെൺകുട്ടിയെ ദീർഘകാലം പീഡിപ്പിച്ചതായി പാരാതിയിൽ പറയുന്നു. മോൻസൻ അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവർത്തിച്ചതായി ആരോപണമുണ്ട്.















