ന്യൂഡൽഹി : ലോകത്തിന് ആശങ്കയായി കൊറോണയുടെ ഡെൽറ്റാ പ്ലസ് (AY.4.2) വകഭേദം. അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് കൊറോണയുടെ മൂന്നാം തരംഗത്തിന് വഴിവെക്കും.
ലണ്ടനിലെ ആരോഗ്യ സുരക്ഷാ ഏജൻസിയാണ് രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം ഉള്ളതായി വ്യക്തമാക്കിയത്. കൊറോണയുടെ ഡെൽറ്റ വൈറസിന്റെ വകഭേദമാണ് ഡെൽറ്റ പ്ലസ്. മറ്റ് വകഭേദങ്ങളെക്കാൾ വേഗത്തിൽ ആളുകളിലേക്ക് പടരും എന്നതാണ് ഡെൽറ്റ പ്ലസിന്റെ സവിശേഷത. തത്ഫലമായി രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. അതേസമയം ആൽഫാ, ഡെൽറ്റ എന്നിവ പോലെ അപകടകാരികളല്ല ഡെൽറ്റാ പ്ലസ് എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിൽ ഇംഗ്ലണ്ടിൽ മാത്രമാണ് ഡെൽറ്റാ പ്ലസിന്റെ കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാൻ കൂടുതൽ പരിശോധനകളും നടത്തുന്നുണ്ട്.
Comments