ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കൂടിയാണിത്. പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി താഴ്വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ശ്രീനഗറിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സുരക്ഷാ അവലോകന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
കനത്ത സുരക്ഷയാണ് അമിത് ഷായ്‌ക്കായി ഒരുക്കിയിരിക്കുന്നത്. അമിത് ഷാ താമസിക്കുന്ന ഗുപ്കർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്‌നൈപ്പർമാരെയും ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്ന് ശ്രീനഗറിൽനിന്ന് ഷാർജയിലേക്കു നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്യും. കൂടാതെ കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും അമിത് ഷാ സന്ദർശിക്കും.
Comments