തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ 6 പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അടക്കമുള്ളവരെ പോലീസ് ഉടൻ ചോദ്യം ചെയ്യാൻ ഇരിക്കെയാണ് പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമെടുത്തിരുന്നു. അതിന് പിന്നാലെയാണ് പ്രതികളുടെ പുതിയ നീക്കം
നേരത്തെ അനുപമയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട് .ഇവരുൾപ്പടെയാണ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രൻ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല.
ഡിജിപിയുൾപ്പെടെയുള്ളവരെ ജയചന്ദ്രൻ നിയമപരമായാണ് കുഞ്ഞിനെ കൈമാറിയതെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇതോടെ അന്വേഷണം വേണ്ടെന്ന് പോലീസും തീരുമാനിക്കുകയായിരുന്നു. ജനനസർട്ടിഫിക്കറ്റിലടക്കം കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ മന്ത്രി വീണാജോർജ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.എന്നാൽ പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ അനുപമ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.
Comments