ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജലനിരപ്പ് വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഇന്ന് രാവിലെ 136 ആയിരുന്നു ജലനിരപ്പ്. ഉച്ചയോടെ ഇത് 136.80 ആയി ഉയർന്നിട്ടുണ്ട്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിൽ കുറവില്ലാത്തതാണ് ജലനിരപ്പ് ഉയരുന്നതിന് കാരണമായത്. നിലവിൽ 3025 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.
142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. വരും ദിവസങ്ങളിൽ ഇടുക്കിയിൽ ശക്തമായ മഴ ലഭിക്കും എന്നത് അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നു്. അണക്കെട്ടിലേക്ക് വെള്ളമെത്തുന്നത് കുറയാത്ത പക്ഷം പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരാൻ കുറഞ്ഞ സമയം മതിയെന്നാണ് വിലയിരുത്തൽ.
അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽ എത്തിയാൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പും 141 എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും പുറപ്പെടുവിക്കും. പരമാവധി സംഭരണ ശേഷിയിൽ വെള്ളമെത്തിയാൽ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടിലാകും ആദ്യം വെള്ളമെത്തുക. ഇതുൾപ്പെടെ കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. ആവശ്യമെങ്കിൽ പെരിയാറിലെ ജല നിരപ്പ് വിലയിരുത്തിയ ശേഷം അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും.
Comments