ന്യൂഡൽഹി: കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഹിന്ദു, സിഖ് സമുദായ പൗരന്മാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വേൾഡ് ഫോറവും(ഐഡബ്ല്യൂഎഫ്) മറ്റ് സന്നദ്ധ സംഘടനകളും പ്രധാനമന്ത്രിയുടെ ഓഫീസിനും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും കത്ത് നൽകി.
ഇ-വിസ ലഭിക്കാത്തതിനാലാണ് ഇവരിൽ ഭൂരിഭാഗം ആളുകൾക്കും തിരികെ ഇന്ത്യയിലേയ്‌ക്ക് വരാൻ സാധിക്കാതിരുന്നത്. കാബൂളിലുള്ള സന്നദ്ധ സംഘടനകൾ സിഖ് നേതാക്കളുടെയും മറ്റ് ഇന്ത്യക്കാരുടെയും നിരവധി ഫോൺ കോളുകളാണ് ലഭിക്കുന്നതെന്നും കത്തിൽ പറയുന്നു. ഏകദേശം 100 ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരായ 222 അഫ്ഗാൻ പൗരന്മാരും ഇന്ത്യൻ സർക്കാരിന്റെ സഹായം തേടുന്നു എന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജരായ അഫ്ഗാൻ പൗരന്മാർക്കും മുൻപ് മൂന്ന് വർഷത്തേക്ക് സാധുതയുള്ള വിസ നൽകിയിരുന്നു. എന്നാൽ ഈയിടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ കാരണം ഇന്ത്യൻ സർക്കാർ എല്ലാ വിസകളും റദ്ദാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് ഇവിസ മാത്രമേ നിലവിൽ പരിഗണിക്കൂ.
Comments