കൊച്ചി : അതിതീവ്ര മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും മൂലം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു . മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉടൻ വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും സജീവമാവുകയാണ്.സിനിമാ നടൻ ഹരീഷ് പേരടിയും ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ഫേസ്ബുക്കിൽ പങ്ക് വച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് 2019-ൽ മുഖ്യമന്ത്രി പിണറായി പറഞ്ഞ വാർത്തയുടെ സ്ക്രീൻ ഷോട്ടടക്കമാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
‘ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്..പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ എസ് ആർ ടി സി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്…തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.‘ ഇത്തരത്തിലാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്‌ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments