റാന്നി: അവസരാേചിത രക്ഷാപ്രവർത്തനത്തിലൂടെ നമ്മുടെ അഗ്നിശമന സേന പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. അത്തരമാെരു രക്ഷാദൗത്യത്തിലൂടെ കൈയ്യടി നേടിയിരിക്കുകയാണ് പത്തനംതിട്ട റാന്നിയിലെ അഗ്നിശമന സേനാംഗങ്ങൾ. ഒറ്റ മണിക്കൂറിൽ മരത്തടികൾ കൂട്ടിക്കെട്ടി താൽക്കാലിക പാലം നിർമ്മിച്ച് ഉൾപ്രദേശത്ത് കുടുങ്ങിയ ഗർഭിണിയടക്കം 21 പേരെയാണ് കോരിച്ചൊരിഞ്ഞ മഴയും ഉരുൾ പൊട്ടലും വകവെയ്ക്കാതെ ഇവർ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
പത്തനംതിട്ടയുടെ മലയോര പ്രദേശമായ റാന്നി പെരുന്തേനരുവിയിലാണ് സംഭവം. ഇവിടെ ഉണ്ടായ ഉരുൾ പൊട്ടലിലും ശക്തമായ മഴവെള്ളപാച്ചിലിലും പാലങ്ങൾ തകർന്നു പോവുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കുത്താെഴുക്കിൽ പനംകുടന്ത, പടിവാതിൽ തോടുകളെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് നടപ്പാലം തകർന്നതോടെ 21 പേർ അടങ്ങുന്ന അഞ്ചു കുടുംബങ്ങൾ വനത്തിനുള്ളിൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപെട്ടുപോയി.
ഇതിൽ 7 മാസം ഗർഭിണിയായ യുവതിയും നടക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരിയായ ഒരു യുവതിയും ഉണ്ടായിരുന്നു. അപകടം അറിഞ്ഞ് വില്ലേജ് ഓഫീസർ സാജൻ ജോസഫ് ജലനിരപ്പ് ഉയർന്ന കുരുമ്പൻമൂഴി കോസ് വേ കടന്ന് ദുർഘടം പിടിച്ച വന്യജീവി സാന്നിധ്യമുള്ള മേഖലയിൽ കൂടി സംഭവ സ്ഥലത്ത് എത്തി മറ്റ് വകുപ്പുകൾക്ക് വിവരങ്ങൾ കൈമാറി.വിവരം അറിഞ്ഞ് പത്തനംതിട്ട ജില്ല ഫയർ ഓഫീസർ ഹരികുമാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫയർ ഫോഴ്സ് ടീമും സ്ഥലത്ത് എത്തി.
കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറിയതിനാൽ ഫയർ ഫോഴ്സിന്റെ വാഹനത്തിന് സംഭവ സ്ഥലത്തേക്ക് പോകാൻ കഴിയില്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ, ദുർഘട പാത താണ്ടാൻ സൗകര്യമുള്ള മൂന്ന് ഓഫ് റോഡ് ജീപ്പുകൾ ഏർപ്പാടാക്കിയ ഫയർ ഫോഴ്സ് ടീം അംഗങ്ങളും, പ്രാദേശിക ജനപ്രതിനിധികളും, റവന്യു, ഫോറസ്റ്റ്, പോലീസ്, കെഎസ്ഇബി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന 30 അംഗ സംഘം ഉരുൾപൊട്ടൽ ഉണ്ടായ പനംകുടന്ത അരുവിക്ക് സമീപം എത്തി.
പനംകുടന്ത അരുവിക്ക് താഴെയുള്ള നടപ്പാലം ഒലിച്ച് പോയിരുന്നു. അരുവിയുടെ മുകൾഭാഗത്ത് മണ്ണിടിഞ്ഞ് അപകടകരമായ സ്ഥിതിയുമായിരുന്നു. ബദൽ വഴികൾ തേടിയ ഫയർ ഫോഴ്സ് ഇവിടേക്ക് എത്തുന്നതിന് താൽക്കാലിക തടിപാലം ഒരു മണിക്കൂറിൽ സജ്ജമാക്കുകയായിരുന്നു. ഒടുവിൽ രാത്രിയോടെ ഈ തടി പാലത്തിലൂടെ 21 പേരെയും ജനവാസ മേഖലയിൽ ഫോറസ്ററ് വാച്ചർ മധുവിന്റെ വീട്ടിലേക്കു മാറ്റി. തുടർന്ന് ഇവർക്ക് ആവശ്യമായ താൽക്കാലിക സൗകര്യങ്ങൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുകയും ചെയ്തു.
138 മില്ലിമീറ്റർ മഴയാണ് പെരുന്തേനരുവിയിൽ രേഖപ്പെടുത്തിയത്.വൈകിട്ട് 6.30നാണ് കുരുമ്പൻമൂഴിയിൽ ഉരുൾപ്പൊട്ടിയത്.ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ജി. സന്തോഷ് കുമാർ, ഫയർ റസ്ക്യു ഓഫീസർമാരായ എ.എസ്. ശ്രീജിത്ത്, എസ്. സതീഷ് കുമാർ, ശ്രീകുമാർ, അസീം അലി, സിനൂബ് സാം, കെ.പി. പ്രദീപ്, ആർ. അരുൺ, സിംഗ്, എ. ആനന്ദ്, ഗിരീഷ് കൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ ജനപ്രധിനികൾക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നന്ദി പറഞ്ഞു.
Comments