തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുക. കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂർണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സർക്കാർ തടസ്സ ഹർജി നൽകിയത്.അതേസമയം കുഞ്ഞിന്റെ അവകാശം ഉന്നയിച്ച് അമ്മ അനുപമയും ഇന്ന് കോടതിയിൽ ഹർജി നൽകും.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കൽ നടപടികൾ സംബന്ധിച്ച് പോലീസും സർക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ ദത്തിൽ തീർപ്പുകൽപ്പിക്കരുതെന്ന സർക്കാർ ആവശ്യമാണ് കോടതി പരിഗണിക്കുക. സർക്കാരന്റെ ഹർജി കോടതി അംഗീകരിക്കുകയാണെങ്കിൽ കുട്ടിയെ ദത്തെടുത്തവരിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ.
Comments