ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സേനയിലെ ഉന്നത കമാൻഡർമാർ യോഗം ചേരും. ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് നാല് ദിവസം നീളും. കിഴക്കൻ ലഡാക്കിൽ ചൈനയോട് ചേർന്നുള്ള നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങൾ, ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തും. ഡൽഹിയിൽ വച്ചാണ് അവലോകനയോഗം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമാൻഡർമാരെ അഭിസംബോധന ചെയ്യും. സൈനിക മേധാവി ജനറൽ എംഎം നരവനെ, കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി വി ആർ ചൗധരി, ഉന്നത കമാൻഡർമാർ തുടങ്ങിയവർ പങ്കെടുക്കും.
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ പിരിച്ചുവിട്ടെങ്കിലും, പ്രദേശത്ത് ഇപ്പോഴും സ്ഥിതിഗതികൾ ശാന്തമല്ല. കഴിഞ്ഞ 17 മാസമായി കനത്ത ജാഗ്രതയിലാണ് സൈനികർ. മേഖലയിലെ ഇന്ത്യയുടെ സൈനിക വിന്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തും. ഇതിന് പുറമെ താലിബാൻ അഫ്ഗാനിസ്താനിൽ തിരികെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ഇന്ത്യയുടെ അതിർത്തി മേഖലകളിൽ ഉണ്ടായേക്കാവുന്ന സുരക്ഷ ഭീഷണികളും കരസേനാ മേധാവികൾ ചർച്ച ചെയ്യും. ജമ്മു കശ്മീരിലെ നിലവിലെ തീവ്രവാദ കടന്നു കയറ്റത്തെക്കുറിച്ചും ഇതിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട അവശ്യ നടപടികളും ചർച്ചയാകും. പാകിസ്താൻ പിന്തുണയോടെയാണ് കശ്മീരിൽ ഭീകരർ സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
Comments