മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചതായിയും പ്രതി ഉടൻ പിടിയിലാകുമെന്നും മലപ്പുറം എസിപി സുജിത്ത് ദാസ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്പി. പരിചയമില്ലാത്ത ആളാണ് ആക്രമിച്ചതെങ്കിലും ആളെ ഇനി കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് ആക്രമണത്തിനിരയായ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസന്വേഷണത്തിനായി കൊണ്ടോട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചിട്ടുണ്ടെന്നും സൈബർ സെല്ലിന്റേതടക്കമുള്ള സഹായത്തോടെ പ്രതിയെ ഉടൻ തന്നെ വലയിലാക്കാൻ സാധിക്കുമെന്നും സുജിത്ത് ദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലായെന്നത് വെല്ലുവിളിയാണെങ്കിലും ശാസ്ത്രീയമായ തെളിവുകളെ ആശ്രയിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് എസ്പി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. കൊണ്ടോട്ടിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ വിദ്യാത്ഥിനിയ്‌ക്ക് നേരെയാണ് പീഡന ശ്രമവും ആക്രമണവും ഉണ്ടായത്. ക്ലാസിലേയ്‌ക്ക് പോവുന്ന വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സമീപത്തുള്ള വാഴത്തോട്ടത്തിലേയ്‌ക്ക് വലിച്ചിഴക്കുകയായിരുന്നു. ചെറുത്തു നിൽക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.















