മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി. പരിശീലകരാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷ നൽകാൻ നിശ്ചയിച്ചിരുന്ന അവസാന ദിവസമായ ഇന്നാണ് ദ്രാവിഡ് അപേക്ഷ സമർപ്പിച്ചത്. ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും ഏറെ ആഗ്രഹിക്കുന്ന മാറ്റമാണ് ടീം ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്. വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറുമെന്ന സാഹചര്യവും നിലനിൽക്കുകയാണ്. നിലവിലെ എല്ലാ യുവതാരങ്ങളുടേയും ഇഷ്ടപരിശീല കനായ ദ്രാവിഡെന്ന വൻമതിൽ അപേക്ഷ നൽകിയത് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ടീം ഇന്ത്യയുടെ നിലവിലെ പരിശീലകൻ രവിശാസ്ത്രി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടി20 യ്‌ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിരവധി വിദേശതാരങ്ങൾ ഇന്ത്യയെ പരിശീലി പ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ബി.സി.സി.ഐ നേരിട്ട് രാഹുലിനെ സമീപിച്ചിരുന്നു.
രണ്ടു മാസം മുമ്പ് ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ ജൂനിയർ ടീമിനൊപ്പം മുഖ്യപരിശീലകനായി ദ്രാവിഡാണ് യാത്രചെയ്തത്. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലക സ്ഥാനത്തുനിന്നും മാറാൻ ദ്രാവിഡ് ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മുതിർന്ന നിരവധി താരങ്ങൾ ടീം ഇന്ത്യക്കായി ദ്രാവിഡുമായി സംസാരിച്ചുവെന്ന സൂചനകളുമുണ്ടായിരുന്നു. നിലവിൽ ടി20 ലോകകപ്പിൽ ടീമിനൊപ്പം ഉപദേശകനായി ധോണി എത്തിയതും ഏറെ സന്തോഷത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തത്.
Comments