മുല്ലപ്പെരിയാർ ഒഴുകി എവിടെയെത്തും…. കേരളവും തമിഴ്നാടും ഒളിച്ചുകളി എന്ന് നിർത്തും. മനുഷ്യാവകാശ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും എന്തുകൊണ്ട് വിലപിക്കുന്നു. ന്യൂനമർദ്ദം വന്നാലും തുലാമഴകടുത്താലും വൃശ്ചിക മാസത്തിലും ഒരാചാരംപോലെ മുല്ലപ്പെരിയാർ വിഷയം മുടങ്ങാതെ ചർച്ച നടക്കുകയാണ്.
എല്ലാ മഴക്കാലത്തും മലയാളിക്ക് ആധിയാണ്. കേരളത്തിലെ ജലസംഭരണികളിൽ ഏറ്റവും പഴക്കം ചെന്നത്. ഇന്ന് 126 വർഷത്തിലെത്തി നിൽക്കുന്നു. 8000 ലേറെ ഏക്കർ നിബിഡവനമേഖലയെ ജലസമാധിയിലാക്കി പണിത ഡാം. അണക്കെട്ട് നിൽക്കുന്നത് 100 ഏക്കറിൽ. 1895 ൽ പൂർത്തിയായി ജലം തമിഴ്നാട്ടിലേക്ക്. തമിഴ്നാട് 50,000 കോടി വരുമാനം ഉണ്ടാക്കുന്നു. പത്തുലക്ഷം രൂപയാണ് വാർഷികതുകയായി കേരളത്തിന് പാട്ടം നൽകണം. ഒരു സംസ്ഥാനത്തിന് ജലം നൽകാനായി മറ്റൊരു സംസ്ഥാനത്ത് യാതൊരു സുരക്ഷയുമില്ലാതെ ഒരു പടുകൂറ്റൻ ഡാം.
സ്വാതന്ത്ര്യത്തിന് മുമ്പ് നമ്മെ അടിമയാക്കി ഭരിച്ച ഒരു വിദേശഭരണകൂടം അടിച്ചേൽപ്പിച്ച ഒരു ഡാമിനെ പേരിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഇടയ്‌ക്ക് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്നു. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റാൻ സംസ്ഥാന ഭരണം കയ്യാളിയ ഇരുമുന്നണികൾക്കും സാധിച്ചിട്ടില്ല എന്നുമാത്രമല്ല അവരതിന് ശ്രമിച്ചിട്ടുപോലുമില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടീഷ് കാലഘട്ടത്തിൽ ജലസേചനാവശ്യത്തിനെന്ന് പറഞ്ഞ് പണിതുയർത്തിയത് കേരളത്തിന് ഇന്നേവരെ ഗുണമായിട്ടില്ലെന്ന സത്യം നമ്മെ തുറിച്ചുനോക്കുകയാണ്.
മുല്ലപ്പെരിയാറിന്റെ ജലസംഭരണശേഷിയുടെ കരുത്തെന്തെന്ന് മലയാളി മനസ്സിലാക്കിയത് 2018ൽ ഒരു ദിവസം 6 അടിയോളം ജലനിരപ്പ് പൊടുന്നനെ ഉയർന്നതോടെയാണ. മഹാപ്രളയത്തിന് കാരണമാകുന്നതരത്തിൽ ജലം തുറന്നുവിടേണ്ടിവന്നതോടെ കേരളത്തിലെ ഒരു നദിക്കും ഡാമുകളിലെ ജലത്തെ ആദേശം ചെയ്യാനുള്ള കരുത്തില്ലെന്ന സത്യവും മലയാളി തിരിച്ചറിഞ്ഞു. ആ വലിയ ദുരന്തപാഠം മുന്നിൽ നിൽക്കേയാണ് ഒരു മാസമായി പെയ്യുന്ന കനത്തമഴ സമുദ്രത്തിലെ പലതരത്തിലുള്ള പ്രതിഭാസം കൊണ്ട് കേരളക്കരയെ മുക്കികൊണ്ടിരിക്കുന്നത്.
പെരിയാർ റിസർവ്വ് വനമേഖലയിൽ നിർത്താതെ പെയ്യുന്ന മഴയിലൂടെ ഇന്നലേയും സെക്കന്റിൽ 5000 ഘനയടി ജലം ഒഴുകിയെത്തി. മുല്ലപ്പെരിയാർ ഡാമിൽ ഒരാഴ്ചയ്‌ക്കിടെ 7 അടിയോളമാണ് ജലം ഉയർന്നത്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്റിൽ 3500 ഘനയടി ജലം ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ കണക്ക്. സെക്കന്റിൽ 2500 ഘനയടി ജലമാണ് തമിഴ്നാടിന് കൊണ്ടുപോകാൻ സാധിക്കുന്നത്. അതിനർത്ഥം 1000 ഘനയടി ജലം വീതം ഒരോ സെക്കന്റിലും ഡാമിൽ വന്നു നിറയുന്നു എന്നതാണ്.
വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള പഞ്ചായത്തുകളെ നേരിട്ട് ബാധിക്കുന്ന മുല്ലപ്പെരിയാർ മേഖലയിലെ പ്രധാന ജനവാസ മേഖലകളെല്ലാം അക്ഷരാർത്ഥത്തിൽ ഭീതിയിലാണ്. മുല്ലപ്പെരിയാറിനെക്കുറിച്ച് വിലപിക്കുന്നത് രാഷ്‌ട്രീയ നേതൃത്വത്തിന് വർഷത്തിൽ നാല് മാസത്തെ മുടങ്ങാത്ത ഒരു പരിപാടിയായി ആയിരുന്നുവെങ്കിൽ ഇപ്പോൾ കാലം തെറ്റിപ്പെയ്യുന്ന മഴ അത് ആറുമാസത്തെ ഭീതിയുടെ കാലമാക്കിക്കഴിഞ്ഞു. എന്നാൽ ഇരുമുന്നണികളും തമിഴ്നാടിന്റെ വാദത്തെ മറികടക്കുന്നതരത്തിൽ ഒരിക്കൽ പോലും ശക്തമായ ഒരു വാദം സുപ്രീംകോടതിയിൽ നടത്തിയില്ലെന്ന് പരിസ്ഥിതി രംഗത്തുള്ളവർ ആരോപിക്കുന്നു.
ഡാം സുരക്ഷയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ച നാലംഗ സമിതിയിലെ രണ്ട് എഞ്ചിനീയർമാർ വെറും സിവിൽ എഞ്ചിനീയർമാരാണെന്നും അവർ ഇന്നേ വരെ ഡാം പണിത സംഘത്തിൽ ഒരിടത്തും പ്രവർത്തിച്ചില്ലെന്ന ഗൗരവതരമായ വസ്തുതയും എതിർവാദമായി നിരത്തുകയാണ്. ഇവരിങ്ങനെ വിലപിക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന കാണിക്കാൻ ചില കിഴക്കൻമേഖലാ രാഷ്‌ട്രീയ നേതാക്കൾ മാളത്തിന് പുറത്തിറങ്ങുമെന്നതും കേരളം 2010 മുതൽ കാണുകയാണ്. 2006 ൽ തമിഴ്നാടിന് അനുകൂല വിധി സുപ്രീംകോടതിയിൽ നിന്നും വന്നിട്ടും കേരളത്തിൽ മുല്ലപ്പെരിയാർ സമരസമിതി രൂപപ്പെട്ടത് അഞ്ചുവർഷത്തിന് ശേഷമാണ്.
മുല്ലപ്പെരിയാറിന്റെ സുരക്ഷയെയോർത്ത് തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് വിലപിച്ച കേരളകോൺഗ്രസ്സ് നേതാവ് 2011 നവംബറിൽ പ്രസ്താവനയുമായി എത്തി. മനുഷ്യമതിലുകളും ഹർത്താലുകളും തുടർസംഭവങ്ങളായി. കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും നിശ്ചിത ഇടവേളകളിൽ സമരപന്തലിലെത്തി കണ്ണീരൊഴുക്കി. മഹാപ്രളയത്തെ കേരളത്തിന് മേൽ അടിച്ചേൽപ്പിച്ച ഇടതുപക്ഷം രണ്ടാം ഘട്ട ഭരണം ആസ്വദിക്കുകയാണ്. 2018 ലെ കെടുകാര്യസ്ഥതയുടെ ദുരന്തം കേരളത്തിന് സമ്മാനിച്ച ഭരണകൂടം തന്നെയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മലയാളി മറന്നിരിക്കുന്നു.
2018 ലെ മഹാപ്രളയം, അടുത്തവർഷം കവളപ്പാറദുരന്തം, പിന്നീട് പെട്ടിമുടി, ഈ വർഷം കൂട്ടിക്കലും കൊക്കയാറും അങ്ങനെ കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ കുത്തിയൊലിച്ചു താഴേക്ക് ഒഴുകുന്നു. ആയിരക്കണക്കിന് കുടുംബങ്ങളുടെ സർവ്വസമ്പാദ്യവും ജീവനും നിമിഷനേരംകൊണ്ട് മണ്ണിലമരുകയാണെന്ന് നാം മറക്കരുത്… ഡാം സുരക്ഷിതമാണെന്ന് ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പറയുമ്പോൾ ഡാം സുരക്ഷിതമല്ലെന്ന് വിലപിക്കുന്ന വസ്തുതകൾ നിരത്തി സമർത്ഥിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഡാം പൊട്ടിയാലെന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഇന്നുവരെ ഒരു ഭരണകൂടവും ഉത്തരം നൽകിയിട്ടില്ലെന്നതും നാം ഓർക്കണം.
ഭരണകൂടത്തെ വിമർശിച്ചാൽ സൈബർകുറ്റം ചുമത്തിയും ദുരന്തനിവാരണ നിയമത്തിന്റെ പേരിലും ജയിലിലടയ്‌ക്കാൻ എന്ത് വഴിയെന്നുമാത്രമാണ് ചിന്തിക്കുന്നത്… ഇന്ന് നടക്കുന്ന ഇരുസംസ്ഥാന സർക്കാറുകളുടെ സംയുക്തയോഗവും പതിവ് മുല്ലപ്പെരിയാർ ജലസംഭരണ വിഷയത്തിൽ ഒത്തുതീർപ്പുമായി പിരിയും. അതിനപ്പുറം പുതിയ ഡാം എന്നത് ഒരു അജണ്ടയിലുമില്ലെന്ന് നാം ഓർക്കണം.
സംസ്ഥാനങ്ങൾക്കിടയിലെ തർക്കമായി വരുന്ന വിഷയത്തിൽ കോടതികൾ ഇടപെടുക തന്നെ വേണമെന്ന് ഗവർണർ നടത്തിയ പ്രസ്താവനയും കേരളം സ്വീകരിക്കേണ്ട നിയമനടപടികളുടെ അടിയന്തിര പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.














