ദത്ത് നൽകിയ കുട്ടിയെ ചുറ്റിപ്പറ്റി സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി വിവാദം കത്തുകയാണ്. തന്റെ കുട്ടിയെ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് മാറ്റിയെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിയായ യുവതി രംഗത്തു വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രേഖാമൂലമുള്ള സമ്മതത്തോടെ നിയമവിധേയമായി കുട്ടിയെ ദത്ത് നൽകിയെന്ന് യുവതിയുടെ പിതാവും ബന്ധുക്കളും വിശദീകരിക്കുന്നു.
സംഭവം എന്തായാലും ഒരു നിയമ പോരാട്ടത്തിലേയ്‌ക്ക് നീങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ പൂർണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്പതികളും കുടുംബ കോടതിയെ സമീപിച്ചിരുന്നു. വളരെ സങ്കീർണ്ണത നിറഞ്ഞ പ്രശ്നത്തിൽ ഇടപെട്ട കോടതി ദത്ത് നടപടികൾ താൽകാലികമായി സ്റ്റേ ചെയ്തിരിക്കുന്നു. ഇന്ത്യയിൽ നിരവധി ദമ്പതികളാണ് കുട്ടികളെ ദത്തെടുക്കുന്നതിനായി സത്യസന്ധമായി മുന്നോട്ടു വരുന്നുണ്ട്. പരിശോധിക്കാം ദത്തെടുക്കലിനുള്ള നിയമങ്ങളും നടപടി ക്രമങ്ങളും.
അനാഥരായ ഓരോ കുഞ്ഞുങ്ങളും ഏറ്റവും മികച്ച ഒരു കുടുംബത്തിന്റെ ഭാഗമാകണമെന്ന ആശയത്തിലാണ് ദത്തെടുക്കൽ നിയമം രാജ്യത്ത് നിലവിൽ വന്നത്. അനാഥരും മാതാപിതാക്കൾ ഉപേക്ഷിച്ചവരും ഏൽപിച്ചുകൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ദത്തെടുക്കാൻ കഴിയുക. ഇന്ത്യൻ ഗവൺമെന്റിന്റെ സി എ ആർ എ അഥവാ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത്.
ദത്തെടുക്കലിന് ഇന്ത്യയിലൊട്ടാകെ ഒരൊറ്റ മാനദണ്ഡവും ഒരു നിയമവുമാണ് നിലവിലുള്ളത്. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ദത്തെടുക്കുന്ന മാതാപിതാക്കൾ ശാരീരിക ക്ഷമതയുള്ളവരും സാമ്പത്തിക ഭദ്രതയുള്ളവരും ആയിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
ഗുരുതരമായ രോഗങ്ങളോ മോശം ശാരീരികാവസ്ഥയിൽ ഉള്ളവർക്കോ കുട്ടികളെ ദത്തെടുക്കാനാകില്ല. വിവാഹിതരാണോ അവിവാഹിതരാണോ എന്നത് പരിഗണിക്കാതെ തന്നെ നിബന്ധനകൾ അനുസരിച്ച് ആർക്കും ദത്തെടുക്കാവുന്നതാണ്. കുട്ടികൾ ഇല്ലാത്തതോ കുട്ടികൾ ഉള്ളവരോ ആയ ദമ്പതികൾക്കും ദത്തെടുക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല. വിവാഹിതരാണെങ്കിൽ ദത്തെടുക്കുന്നതിന് രണ്ട് പേരുടേയും സമ്മതം ആവശ്യമാണ്.
അവിവാഹിതരിൽ സ്ത്രീകൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ദത്തെടുക്കാം. എന്നാൽ പുരുഷന് ആൺകുട്ടിയെ മാത്രമേ ദത്തെടുക്കാനാകൂ. ദമ്പതികളാണ് ദത്തെടുക്കുന്നതെങ്കിൽ രണ്ട് വർഷത്തിൽ കുറയാതെ സ്ഥിരതയുള്ള കുടുംബജീവിതം നയിക്കുന്നവരായിരിക്കണമെന്നും ദത്തെടുക്കൽ നിയമം അനുശാസിക്കുന്നു. ദത്തു നൽകി കഴിഞ്ഞാൽ പിന്നെ ജന്മം നൽകുന്ന മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുടെ മുകളിൽ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. ദത്തെടുക്കുന്ന മാതാപിതാക്കൾക്കാകട്ടെ കുഞ്ഞിന്റെ നിയമപരമായ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ലഭിക്കും.
മാതാപിതാക്കൾ ജീവിച്ചിരിക്കെ തന്നെ കുഞ്ഞിനെ ദത്തു നൽകാനും തടസ്സങ്ങളില്ല. ദത്ത് നൽകാനായി നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കും. കുട്ടിയെ ബോധപൂർവം ഏൽപിക്കുന്നു എന്ന് വ്യക്തമാക്കുന്ന എല്ലാ രേഖകളും കൈമാറണം. ഇന്ത്യയിലും വിദേശത്തും ദത്തു നൽകാൻ സമ്മതമാണെന്നും ഭാവിയിൽ കുട്ടി മാതാപിതാക്കളെ തിരഞ്ഞുവന്നാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറരുത് എന്ന വ്യവസ്ഥയിൽ മാതാപിതാക്കൾ ഒപ്പുവെയ്‌ക്കണം.
ശിശുക്ഷേമസമിതി ചെയർപേഴ്സണും മറ്റ് രണ്ട് അംഗങ്ങളും ഈ കരാറിൽ നിർബന്ധമായും ഒപ്പു വയ്‌ക്കണം. വഴിയിലും അമ്മ തൊട്ടിലിലും ഉപേക്ഷിക്കുന്ന കുട്ടികളെ ദത്തുനൽകുന്നതിനു മുൻപായി പത്രങ്ങളിൽ പരസ്യം നൽകും. 30 ദിവസത്തിനുള്ളിൽ അവകാശികളാരും എത്തിയില്ലെങ്കിൽ ഈ കുട്ടികളെ ദത്തുനൽകും.
സംസ്ഥാനത്തുണ്ടായ വിവാദത്തിൽ പ്രതികൂട്ടിലായിരിക്കുന്നത് സംസ്ഥാന ശിശുക്ഷേമ സമിതിയാണ്. കുഞ്ഞിനെ അനധികൃതമായി ദത്തുനൽകാൻ ശ്രമിച്ചു എന്നാണ് ശിശുക്ഷേമ സമിതിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. രാജ്യത്തെ ദത്തെടുക്കൽ നിയമത്തെ സംബന്ധിച്ച് ഇഴകീറിയുള്ള വാദപ്രതിവാദങ്ങൾക്കായിരിക്കും തിരുവനന്തപുരത്തെ കുടുംബകോടതി സാക്ഷിയാവുക.















