മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യഹർജി കോടതി പരിഗണിക്കുന്നു. ആര്യൻ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുന്നുണ്ട്.
അതേസമയം കേസന്വേഷിക്കുന്ന സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ എൻസിബിയുടെ വിജിലൻസ് സംഘം ചോദ്യം ചെയ്യുകയാണ്. സമീറിന്റെ മൊഴി രേഖപ്പെടുത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ പണമിടപാട് നടത്തിയെന്ന വെളിപ്പെടുത്തലിലാണ് വിശദീകരണം തേടുന്നത്. ഒത്തുതീർപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കുകയാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അറിയിച്ചു.
ഇതിനിടെ സമീർ വാങ്കഡെയ്‌ക്കും എൻസിബിക്കും എതിരെ പരാമർശം നടത്തിയ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. ബിജെപിയുടെ പാവയാണ് സമീറെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ വാങ്കഡെയുടെ തൊഴിൽ നഷ്ടമാകുമെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.
Comments