മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ പിടിയിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടായേക്കും. പ്രതികളായ മുൻമുൻ ധമേച്ച, അർബാസ് മെർച്ചന്റ് എന്നിവർ ഉൾപ്പെടെ മൂന്ന് പ്രധാന പ്രതികളുടെയുടെയും ജാമ്യ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. എൻസിബിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ വാദിക്കും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ശേഷം കേസിൽ വാദം തുടരുമെന്നാണ് വിവരം. ബോംബെ ഹൈക്കോടതിയാണ് വാദം കേൾക്കുന്നത്.
ജസ്റ്റീസ് നിതിൻ ഡബ്ല്യു സാമ്പ്രെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അർബാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയുടെയും അലി കാസിഫ് ഖാൻ ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്നലെ കോടതിയിൽ നടന്നത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ വിശദമായി കേട്ടു. ഇന്ന് എൻസിബിയുടെ മറുവാദമാണ് കോടതി കേൾക്കാനിരിക്കുന്നത്. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുക.
അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ഇതിനായി പണമിടപാട് നടത്തിയെന്നുമുള്ള ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൽ സമീർ വാങ്കഡെയെ പ്രത്യേക വിജിലൻസ് സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. അരമണിക്കൂറോളം നടന്ന മൊഴിയെടുക്കലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ മഹാരാഷ്‌ട്രയിലെ എൻസിപി മന്ത്രി നവാബ് മാലികും സമീറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
Comments